News Kerala

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: തുടര്‍ തീരുമാനം നിമയപരിശോധനയ്ക്ക് ശേഷം

Axenews | വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: തുടര്‍ തീരുമാനം നിമയപരിശോധനയ്ക്ക് ശേഷം

by webdesk2 on | 03-07-2026 11:56:57

Share: Share on WhatsApp Visits: 6


വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: തുടര്‍ തീരുമാനം നിമയപരിശോധനയ്ക്ക് ശേഷം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അതീവ ജാഗ്രതയോടെയും കരുതലോടെയും മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തുറമുഖ പങ്കാളിത്തത്തിന് അനുമതി തേടിക്കൊണ്ട് അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച കത്തിന്മേല്‍ വിശദമായ നിയമപരിശോധന നടത്തിയാല്‍ മാത്രം അന്തിമ തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ആലോചിക്കുന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സമഗ്രമായ പഠനം നടത്താനും സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ട്.

അദാനി ഗ്രൂപ്പും ആഗോള ഷിപ്പിംഗ് ഭീമന്മാരായ എം.എസ്.സി.യും (MSC) തമ്മിലുള്ള ഓഹരി കൈമാറ്റ ധാരണ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് വിഷയം കടുത്ത രാഷ്ട്രീയ വിവാദമായി മാറിയത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അദാനി ഗ്രൂപ്പിനെതിരെ രാജ്യവ്യാപകമായി ശക്തമായ നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ഈ നീക്കം പാര്‍ട്ടിക്ക് അകത്തും മുന്നണിക്കുള്ളിലും വലിയ അസംതൃപ്തിക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഇതാണ് വി.ഡി. സതീശന്‍ സര്‍ക്കാരിന് മേലുള്ള രാഷ്ട്രീയ തലവേദന വര്‍ദ്ധിപ്പിച്ചത്.

ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അദാനി ഗ്രൂപ്പിനെതിരെ നിരന്തരം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിഴിഞ്ഞം ഓഹരി കൈമാറ്റത്തിന് കൂട്ടുനില്‍ക്കുന്നുവെന്ന പ്രചാരണം മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അദാനി സൂപ്പര്‍ പവര്‍ ആയിരിക്കാമെന്നും എന്നാല്‍ കേരളത്തില്‍ അത് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പരസ്യമായി പ്രതികരിച്ചതും ഈ സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ആശങ്കകള്‍ അദാനി ഗ്രൂപ്പിനെ അറിയിക്കുകയും ചെയ്തത്.

കേവലം ഒരു തുറമുഖ നിക്ഷേപവുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയം എന്നതിനപ്പുറം, രാഷ്ട്രീയവും നയപരവുമായ തലത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ നിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും വലിയ സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ഇപ്പോള്‍ നേരിടുന്നത്. അതുകൊണ്ട് തന്നെ, നിയമപരമായ പഴുതുകള്‍ പൂര്‍ണ്ണമായി അടച്ചും രാഷ്ട്രീയമായി സുരക്ഷിതമായ നിലപാട് ഉറപ്പുവരുത്തിയും മാത്രമേ വിഷയത്തില്‍ അടുത്ത നടപടികളിലേക്ക് കടക്കൂ എന്ന കടുത്ത നിലപാടിലാണ് സര്‍ക്കാര്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment