by webdesk1 on | 31-12-2024 07:09:48
അബുദാബി: രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന ഇന്ത്യക്കാർ ഉൾപ്പടെയുള്ളവർക്ക് സഹായമായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. ഇതോടെ ശിക്ഷാ നടപടികൾ പഴയപടിയാകും.
താമസരേഖകൾ നിയമാനുസൃതമാക്കാതെ തുടരുന്നവരെ പിടികൂടാൻ ബുധനാഴ്ച മുതൽ കർശന പരിശോധന തുടങ്ങുമെന്ന് കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി.
ദുബായിൽ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. രേഖകൾ ക്ലിയറാക്കാനുള്ളവർ വേഗം പൂർത്തീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നാല് മാസം നീണ്ട പൊതുമാപ്പാണ് ഇന്ന് അവസാനിക്കുന്നത്. സെപ്റ്റംബർ ഒന്നിനായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. 55,000ത്തിലധികം പേർ രാജ്യം വിട്ടു. ബാക്കിയുള്ളവർ സ്റ്റാറ്റസ് ശരിയാക്കി പുതിയ ജോലി നേടി.
പൊതുമാപ്പിൽ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് തിരിച്ചുവരാൻ വിലക്കില്ല എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രത്യേകത. 2003, 2007, 2013, 2018 വർഷങ്ങളിലും യു.എ.ഇ സമാനമായ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു.