by webdesk1 on | 30-12-2024 04:35:12 Last Updated by webdesk1
മുംബൈ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ജമാ അത്ത്, പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകളുടെ പിന്തുണ കൊണ്ടാണെന്ന സി.പി.എമ്മിന്റെ വാദം ഏറ്റെടുത്ത് ബി.ജെ.പിയും. പൂണെയിലെ സാസ്വദിലെ ഒരു റാലിയിൽ മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതീഷ് റാണെ ആണ് സി.പി.എം ഉന്നയിച്ച അതേ വാദം ആവർത്തിച്ചിരിക്കുന്നത്. കേരളത്തെ മിനി പാക്കിസ്ഥാനെന്നുകൂടി അദ്ദേഹം ആരോപിച്ചു.
രാഹുലും പ്രിയങ്കയും ജയിച്ചത് ഭീകരവാദികളുടെ വോട്ട് കൊണ്ടാണെന്നു ഒരു ക്യാമ്പയിൻ പോലെയാണ് സി.പി.എം പ്രചരിപ്പിച്ചത്. കേന്ദ്രതലത്തിൽ ആരോപണം ശ്രദ്ധിക്കപ്പെടണമെന്ന ലക്ഷ്യം അതിനുണ്ടായിരുന്നു. മുഖ്യമന്ത്രി മുതൽ സർക്കാറിലെ സി.പി.എം മന്ത്രിമാരും പാർട്ടി സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളും കിട്ടിയ അവസരങ്ങളിലെല്ലാം ആരോപണം ആവർത്തിച്ചുകൊണ്ടിരുന്നു. ക്യാമ്പയിൻ ഫലം കണ്ടു എന്ന് തോന്നിപ്പിക്കും വിധമാണ് ഇപ്പോൾ ബി.ജെ.പിയും ആരോപണം ഏറ്റുപിടിച്ചിരിക്കുന്നത്.
ഛത്രപതി ശിവാജി, അഫ്സൽ ഖാനെ പരാജയപ്പെടുത്തിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രസംഗത്തിൽ കേരളത്തിൽ നിന്നുള്ള ഹൈന്ദവ പ്രവർത്തകരെ അദ്ദേഹം പ്രശംസിച്ചു. രാഹുലിനും സഹോദരി പ്രിയങ്കയ്ക്കും വോട്ട് ചെയ്തവരെല്ലാം ഭീകരരാണ്. സത്യമാണു പറയുന്നത്. ഭീകരരുടെ പിന്തുണയോടെ മാത്രമാണ് ഇവരെല്ലാം എംപിമാരാകുന്നതെന്നും നിതീഷ് റാണെ പറഞ്ഞു.
മറ്റു മതങ്ങളുടെ ഘോഷയാത്രയ്ക്ക് അനുമതി നൽകുന്നതുപോലെ ഹൈന്ദവ ആഘോഷങ്ങൾക്കും അനുമതി നൽകണം. ഞങ്ങൾ വെറുതേ സംസാരിക്കുന്നവരല്ല, ചെയ്യുന്നവരാണ്. ഹിന്ദുക്കൾക്കെതിരെയോ മതത്തിന് എതിരെയോ ആരെങ്കിലും പ്രവർത്തിച്ചാൽ ഞങ്ങൾ വെറുതേ വിടില്ലെന്നും റാണെ പറഞ്ഞു.
അതേസമയം റാണയുടെ പ്രസ്താവനയെ വിമർശിച്ചു കോൺഗ്രസ് രംഗത്ത് എത്തി. ഒരു സംസ്ഥാനത്തെ പാക്കിസ്ഥാനെന്നു വിളിക്കുന്ന ഒരാൾ എങ്ങനെ കാബിനറ്റ് മന്ത്രിയായി തുടരുമെന്ന് കോൺഗ്രസ് നേതാവ് അതുൽ ലോൺഡെ പാട്ടിൽ ചോദിച്ചു.
അതേസമയം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പറ്റി പറഞ്ഞത് സർക്കാരിനെയും സി.പി.എമ്മിനെയും സന്തോഷിപ്പിക്കുന്നതാണെങ്കിലും കേരളത്തെ മിനി പാക്കിസ്ഥായി ഉപമിച്ചത് സർക്കാരിനെ പ്രകോപിപ്പിച്ചിരിക്കുകയാണ്.