by webdesk1 on | 30-12-2024 06:37:49
തിരുവനന്തപുരം: 2024 അവസാനിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ ഈ വർഷം കേരളം കടം വാങ്ങിയത് അനുവദിച്ചതിനേക്കാൾ 10,000 കോടി കൂടുതൽ. ഇതിന് പിന്നാലെ നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുൻപായി 17,000 കോടികൂടി കടമെടുക്കാനുള്ള നീക്കത്തിലാണ് കേരളം.
ഇനിയുള്ള മൂന്നുമാസം 17,000 കോടികൂടി കടമെടുക്കാൻ അർഹതയുണ്ടെന്നാണ് കേരളത്തിന്റെ വാദം. ഇതുസംബന്ധിച്ച കണക്ക് കേരളം കേന്ദ്രത്തിനു നൽകി. ഇതിൽ എത്ര അനുവദിക്കുമെന്നത് ആശ്രയിച്ചായിരിക്കും മുടങ്ങിയ ആനുകൂല്യങ്ങളുടെ വിതരണം.
വൈദ്യുതിമേഖലയ്ക്ക് അനുവദിക്കുന്ന 6250 കോടി ചേർത്താണിത്. പ്രതീക്ഷിക്കുന്നതുപോലെ പണംകിട്ടിയാൽ പെൻഷൻ പരിഷ്‌കരണ കുടിശ്ശികയിൽ ഇനി നൽകാനുള്ള ഒരുഗഡുവായ 450 കോടി മാർച്ചിനു മുൻപ് അനുവദിച്ചേക്കും. ഒരുമാസത്തെ ക്ഷേമപെൻഷനായ 850 കോടിയും അനുവദിക്കും.
ഡിസംബർവരെ ആദ്യം 23,000 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതിനൽകിയത്. ഇത് പലതവണ പുതുക്കി ഇതുവരെ 32,000 കോടി കടമെടുത്തു. കഴിഞ്ഞവർഷം 13,608 കോടിയാണ് ഡിസംബറിനുശേഷം കടമെടുക്കാൻ അനുവദിച്ചത്.
ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനമാണ് ഒരു സാമ്പത്തികവർഷം കടമെടുക്കാവുന്നത്. എന്നാൽ വൈദ്യുതിമേഖല കേന്ദ്രനിർദേശപ്രകാരം പരിഷ്കരിച്ചാൽ അരശതമാനംകൂടി അനുവദിക്കും. ഇതിനായി വൈദ്യുതിബോർഡിന്റെ മുൻവർഷത്തെ നഷ്ടത്തിന്റെ 90 ശതമാനം ഏറ്റെടുക്കണം. അതേറ്റെടുത്ത് 494 കോടി രൂപ സർക്കാർ ബോർഡിന് അനുവദിച്ചിരുന്നു.