by webdesk1 on | 26-12-2024 10:19:55
തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ പണം ആവശ്യപ്പെട്ട കേന്ദ്ര നടപടിക്കെതിരെ വാളോങ്ങിയ സംസ്ഥാന സര്‍ക്കാര്‍ 2019ലെ പ്രളയ ദുരിതം പേറിയവരില്‍ നിന്ന് ധനസാഹമായി നല്‍കിയ തുക തിരികെ വാങ്ങുന്നു. ദുരിതാശ്വാസ സഹായമായി വാങ്ങി പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ടാണ് ദുരന്തബാധിതര്‍ക്ക് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നല്‍കിയെന്ന് പറഞ്ഞാണ് അഞ്ച് വര്‍ഷത്തിന് ശേഷം റവന്യൂവകുപ്പിന്റെ വിചിത്ര നടപടി. മലപ്പുറം തിരൂരങ്ങാടിയില്‍ 125 കുടുംബങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചു. പ്രളയം കഴിഞ്ഞു അഞ്ചു വര്‍ഷത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്.
പ്രളയ ബാധിതര്‍ക്ക് രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതില്‍ നിന്ന് 10,000 രൂപ തിരിച്ചടക്കണം എന്നാണ് നോട്ടീസിലുള്ളത്. അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നു. സാങ്കേതിക പിഴവ് മൂലമാണ് പണം കൂടുതല്‍ ലഭിച്ചത് എന്നാണ് വിശതീകരണം.
എന്നാല്‍, പ്രളയവും പ്രളയത്തെ തുടര്‍ന്ന് വന്ന കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പതിയെ ഒന്ന് കരകയറി വരാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇരിട്ടടിപോലെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി. പണം അടക്കാന്‍ കഴിയതെ പ്രതിസന്ധിയിലായിരിക്കുകയാണ് പാവപ്പെട്ട ദുരിതബാധിതര്‍. തുക എഴുതി തള്ളണം എന്ന ആവശ്യവുമായി ദുരിതബാധിതര്‍ റവന്യൂ ഓഫീസുകളില്‍ കയറിയിറങ്ങുകയാണിപ്പോള്‍.
നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം പണം തിരിച്ചടക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. താലൂക്ക് ഓഫീസില്‍ ഈ പണം അടക്കണമെന്ന് നിര്‍ദേശം. അടുത്ത് നടത്തിയ ഓഡിറ്റിങ്ങിലാണ് പണം അധികമായി നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നാണ് വിശദീകരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം തിരിച്ചുപിടിക്കാന്‍ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നത്.
2019ല്‍ ഓദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കായിരുന്നു പണം അനുവദിച്ചിരുന്നത്. ഇങ്ങനെ നല്‍കിയ പണത്തില്‍ നിന്നാണ് 10,000 രൂപ തിരികെ അടക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നേരിട്ടാണ് പണം പ്രളയബാധിതര്‍ക്ക് നല്‍കിയിരുന്നത്.