News Kerala

പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്ലബിള്‍ പിബി

Axenews | പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്ലബിള്‍ പിബി

by webdesk2 on | 18-05-2026 11:43:32 Last Updated by webdesk2

Share: Share on WhatsApp Visits: 14


പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്ലബിള്‍ പിബി

ന്യൂഡല്‍ഹി:  പിണറായി വിജയന്‍ പ്രതിപക്ഷനേതാവാകട്ടെയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സിപിഎമ്മിന്റെ അവെയ്ലബിള്‍ പൊളിറ്റ്ബ്യുറോ (പിബി) തള്ളി. തുടര്‍ന്ന് ഓണ്‍ലൈനായി പൂര്‍ണ പിബി വിളിച്ചാണ് ശുപാര്‍ശ പാസാക്കിയെടുത്തത്. അതും 3 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്.

പിബിയിലെ മലയാളികളായ എം.എ. ബേബി, എം.വി. ഗോവിന്ദന്‍, എ. വിജയരാഘവന്‍ എന്നിവരുടെയും പിണറായി വിജയന്റെ സ്വന്തം വോട്ടും ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് പ്രതിപക്ഷ നേതൃപദവി നഷ്ടമാകുമായിരുന്ന അവസ്ഥയായിരുന്നു യോഗത്തില്‍. പിബിയിലെ 18 അംഗങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള യു. വാസുകി ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പങ്കെടുത്തവരില്‍ 10 പേര്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിനെ അനുകൂലിച്ചപ്പോള്‍ 7 പേര്‍ ശക്തമായി എതിര്‍ത്തു. പിബിയിലെ മറ്റൊരു മലയാളി അംഗമായ വിജു കൃഷ്ണന്‍ പിണറായി തുടരുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി എതിര്‍ത്ത് വോട്ട് ചെയ്തു. വിജു കൃഷ്ണന് പുറമേ ബി.വി. രാഘവലു, നീലോല്‍പല്‍ ബസു, അശോക് ധാവ്ളെ, ജിതേന്‍ ചൗധരി, മറിയം ധാവ്ളെ, ആര്‍. അരുണ്‍കുമാര്‍ എന്നിവരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. 

അതേസമയം, കഴിഞ്ഞ പിബി യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും നിശിതമായി വിമര്‍ശിച്ച ബംഗാള്‍ ഘടകം ഇക്കുറി അനുകൂല നിലപാട് സ്വീകരിച്ചത് ശ്രദ്ധേയമായി. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് പുറമെ തപന്‍ സെന്‍, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, കെ. ബാലകൃഷ്ണന്‍, അമ്രാറാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവരാണ് പിണറായിയെ പിന്തുണച്ചത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികളില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ മെയ് 22 മുതല്‍ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റി (സിസി) യോഗത്തിന് മുന്‍പാകെ എത്തും. പാര്‍ട്ടി അംഗങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ തുറന്നു സംസാരിക്കാന്‍ അവസരം നല്‍കണമെന്നും നേതാക്കള്‍ ആരും അതില്‍ ഇടപെടരുതെന്നും ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഈ വിമര്‍ശനങ്ങളെല്ലാം ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ടാകും കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കുക. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തന്നെ, താനുള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളെക്കുറിച്ചുള്ള കടുത്ത വിമര്‍ശനങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയില്‍ വായിക്കേണ്ടി വരും എന്നതും വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.



Share:

Search

Recent News
Popular News
Top Trending


Leave a Comment