News Kerala

എഡിജിപി എം.ആർ. അജിത്കുമാറിന് പരവതാനി വിരിക്കുന്ന സർക്കാർ: അന്വേഷണങ്ങളിൽ ഒന്നും കണ്ടെത്താതെ വിജിലൻസ്; അജിത്കുമാറിന് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും

Axenews | എഡിജിപി എം.ആർ. അജിത്കുമാറിന് പരവതാനി വിരിക്കുന്ന സർക്കാർ: അന്വേഷണങ്ങളിൽ ഒന്നും കണ്ടെത്താതെ വിജിലൻസ്; അജിത്കുമാറിന് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും

by webdesk1 on | 22-12-2024 08:36:20 Last Updated by webdesk1

Share: Share on WhatsApp Visits: 60


എഡിജിപി എം.ആർ. അജിത്കുമാറിന് പരവതാനി വിരിക്കുന്ന സർക്കാർ: അന്വേഷണങ്ങളിൽ ഒന്നും കണ്ടെത്താതെ വിജിലൻസ്; അജിത്കുമാറിന് ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട്  ഉടൻ സർക്കാരിന് സമർപ്പിക്കും

  

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയിലേക്കുള്ള എം.ആർ. അജിത്കുമാറിന്റെ പാതയിൽ പുല്ലും കാടും വെട്ടി പരവതാനി വിരിയ്ക്കുന്ന പണികളാണ് സർക്കാർ അടുത്തകാലത്തായി ചെയ്തുകൊണ്ടിരിക്കുന്നത്. ആരോപണങ്ങൾ വരുമ്പോഴൊക്കെ അജിത്കുമാറിനെ പരമാവധി സംരക്ഷിച്ചു നിർത്തും. തീരെ നിർവൃതി ഇല്ലാതെ വരുമ്പോൾ പേരിനൊരു അന്വേഷണം പ്രഖ്യാപിക്കും. അന്വേഷണഘട്ടത്തിൽ തന്നെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്ഥാനക്കായറ്റവും നൽകും. 


സ്വന്തം മുന്നണിയിൽ നിന്നും അണികളിൽ നിന്നുപോലും വിമർശനങ്ങൾ ഉണ്ടായാലും ചെവികൊടുക്കില്ല. ഇന്നലെ നടന്ന സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനോടുള്ള സമീപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെയും സർക്കാരിനും പാർട്ടിക്കുമെതിരെയും രൂക്ഷമായ വിമർശനം ഉണ്ടായി മണിക്കൂറുകൾ പിന്നിടുന്നതിനിടെ അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ ക്ലീൻ ചിട്ട് നൽകുന്ന സംഭവ വികാസങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 


 എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം നടക്കുന്ന അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിൽ  എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. 


ഒരു ആരോപണത്തിലും കഴമ്പില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്വർണക്കടത്ത് കേസിൽ പി.വി. അൻവറിന് തെളിവ് ഹാജരാക്കാനായില്ലെന്നും വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാഴ്‍ചയ്ക്കകം വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. 


കവടിയാറിലെ ആഢംബര വീട് നിർമാണത്തിനായി എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് കണ്ടെത്തൽ. 2009ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് റജിസ്റ്റർ ചെയ്യാൻ വൈകി എന്നാണ് കണ്ടെത്തൽ. 


4 വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വില്‍പ്പനക്ക് പത്ത് ദിവസം മുൻപ്, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് റജിസ്റ്റർ ചെയ്യുകയായിരുന്നു. 8 വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്‍റെ വിലയിൽ ഉണ്ടായത്. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നുമാണ് വിജിലൻസ് കണ്ടെത്തൽ.


കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ സുജിത് ദാസിന്‍റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.


മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്.

Share:

Search

Recent News
Popular News
Top Trending


Leave a Comment