by webdesk1 on | 20-12-2024 09:41:44
അമരാവതി: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള യുവതി തന്റെ വീടു നിർമാണത്തിനായി സഹായം അഭ്യർത്ഥിച്ചപ്പോൾ ഇങ്ങനൊരു പണി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. ഒന്നിന് പിന്നാലെ ഒന്നൊന്നായുള്ള സഹായ അഭ്യർത്ഥന അവസാനിപ്പിക്കാൻ യുവതിക്ക് പാർസലായി അയച്ചു കൊടുത്തത് യുവാവിന്റെ മൃതദേഹം. ഇലക്ട്രോണിക് ഉപകരണങ്ങൾ ആണെന്ന് കരുതി പാർസൽ തുറന്നപ്പോയാണ് യുവതി ഞെട്ടി തരിച്ചു പോയത്. ആന്ധ്രയിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലുള്ള നാഗതുളസി എന്ന യുവതിക്ക് കിട്ടിയ മൃതദേഹ പാർസലിന്റെ സത്യാവസ്ഥ അന്വേഷിച്ചു ഇറങ്ങിയിരിക്കുകയാണ് പോലീസ്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായതിനാൽ വീടുനിർമാണത്തിനു സഹായം തേടി ഒരു സംഘടനയെ നാഗ തുളസി സമീപിച്ചിരുന്നു. വീടിനു വേണ്ട തറയോടുകൾ അവർ നൽകുകയും ചെയ്തു. വീണ്ടും സഹായം ചോദിച്ചപ്പോൾ ഫാനുകളും ബൾബുകളും അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അയച്ചുകൊടുക്കാമെന്ന് സംഘടന അറിയിച്ചു.
അടുത്ത ദിവസം, സംഘടന അയച്ച ഉപകരണങ്ങളാണെന്നു പറഞ്ഞ് ഒരു യുവാവ് നാഗതുളസിയുടെ വീട്ടിൽ പാഴ്സലെത്തിച്ചു. തുറന്നു നോക്കിയപ്പോഴാണ് അതിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടത്. ഭയന്നുപോയ യുവതിയും കുടുംബവും പോലീസിൽ വിവരമറിയിച്ചു. കുടുംബത്തോട് 1.30 കോടി രൂപ ആവശ്യപ്പെടുന്ന കത്തും പാഴ്സലിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്കു കൊണ്ടുപോയി.
45 വയസ്സുള്ള പുരുഷന്റെ മൃതദേഹമാണ് പാഴ്സലിൽ ഉണ്ടായിരുന്നതെന്നും അതിനു നാലോ അഞ്ചോ ദിവസം പഴക്കമുണ്ടെന്നും പോലീസ് അറിയിച്ചു. പാഴ്സൽ എത്തിച്ച ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സംഘടനയുടെ ഭാരവാഹികളോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.