by webdesk1 on | 16-12-2024 07:51:41
കൊച്ചി: ഗതാഗതം തടസപ്പെടുത്തി പാതയോരങ്ങളിലും നടപ്പാതകളിലും സമ്മേളനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുതല്‍ കടലാസ് സംഘടനകളുടെ പേരില്‍ വരെ റോഡ് ഗതാഗതം തടസപ്പെടുത്തി സമ്മേളനങ്ങളും പ്രതിഷേധങ്ങളുമൊക്കെ വ്യാപകമായി നടക്കാറുണ്ട്. കോടതിയെ പേടിച്ച് ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കാറുണ്ടെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഉണ്ടാകാറില്ല.
വഞ്ചിയൂരില്‍ പത കൈയ്യേറി പന്തല്‍നാട്ടി സി.പി.എം ഏരിയാ സമ്മേളനം നടത്തിയതിനെതിരെ മരട് സ്വദേശി നല്‍കിയ ഹര്‍ജയില്‍ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിനെ വിമര്‍ശിച്ചത്. പൊതുവഴിയില്‍ ഗതാഗതം തടസപെടുത്തി സമ്മേളനം നടത്തിയാല്‍ അതില്‍ പങ്കെടുക്കുന്നവര്‍ കൂടി തിക്തഫലം അനുഭവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കി. അതായത് ഇത്തരം നിയമലംഘന സമ്മേളനങ്ങള്‍ നടത്തുന്നവര്‍ മാത്രമല്ല അതില്‍ പങ്കെടുക്കുന്നവര്‍കൂടി ശിക്ഷനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് ഹൈക്കോടതി വാക്കാല്‍ പറഞ്ഞത്.
റോഡ് അടച്ച് സ്‌റ്റേജ് കെട്ടുക മാത്രമല്ല പന്തലിന് കാല് നാട്ടാന്‍ റോഡില്‍ കുഴിയെടുക്കുന്നതിനേയും ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചു. ഇത്തരം പ്രവണതകള്‍ ഗൗരവമേറിയതാണെന്നും ചൂണ്ടിക്കാട്ടി. നേരത്തേ ഫുട്പാത്തുകളിലായിരുന്ന യോഗങ്ങളും പ്രതിഷേധങ്ങളും, ഇപ്പോഴത് നടുറോഡില്‍ വരെ ആയിരിക്കുന്നു. ഇതിന് ആരാണ് അനുമതി നല്‍കുന്നത് എന്നും കോടതി വാക്കാല്‍ ചോദിച്ചു. വഞ്ചിയൂര്‍ യോഗത്തിന് അനുമതി ചോദിച്ച് പോലീസിന് സി.പി.എം നല്‍കിയ അപേക്ഷയില്‍ കൃത്യമായ സ്ഥലം പോലും വ്യക്തമാക്കിയിട്ടില്ല. എങ്ങനെയാണ് അപേക്ഷ നല്‍കേണ്ടതെന്ന് അറിയാത്തവരാണോ സംഘാടകരെന്നും കോടതി ചോദിച്ചു.
എന്നാല്‍, റോഡ് കെട്ടിടച്ച് സമ്മേളനം നടത്താന്‍ അനുമതി നല്‍കിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഭരിക്കുന്ന പാര്‍ട്ടിയാണ് ഇത്തരത്തില്‍ അനുമതിയില്ലാതെ നിയമലംഘനം നടത്തി സമ്മേളനം നടത്തിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇതില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റേയും ജില്ലാ സെക്രട്ടറി വി.ജോയിയുടേയും പേരുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്തതാകട്ടെ ഡെക്കറേഷന്‍ തൊഴിലാളികളെ.
ഇതിന് സമാനമായാണ് കെച്ചിയിലും കേസെടുത്തിരിക്കുന്നത്. കൊച്ചി കോര്‍പറേഷന് മുന്നില്‍ നടപ്പാത കൈയ്യേറ് യു.ഡി.എഫ് നടത്തിയ സമരത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എം.എല്‍.എ എന്നിവരടക്കം 20 പേര്‍ക്കെതിരെയാണ് സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. എന്നാല്‍ ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.