News Kerala

മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; CMRL ഉദ്യോഗസ്ഥര്‍ ഇന്നും എത്തും

Axenews | മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; CMRL ഉദ്യോഗസ്ഥര്‍ ഇന്നും എത്തും

by webdesk2 on | 19-06-2026 08:38:33

Share: Share on WhatsApp Visits: 3


മാസപ്പടി കേസില്‍ ഇഡി ചോദ്യം ചെയ്യല്‍ തുടരുന്നു; CMRL ഉദ്യോഗസ്ഥര്‍ ഇന്നും എത്തും

കൊച്ചി:   സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ ഇടപാടിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമായി തുടരുന്നു. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി റീജിയണല്‍ ഓഫീസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുകയാണ്. സിഎംആര്‍എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ ആനന്ദ പണിക്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കുമെന്നാണ് വിവരം. ഈ കേസില്‍ സിഎംആര്‍എലുമായി ബന്ധമുള്ള മൂന്ന് പേരുടെ മൊഴികള്‍ കേന്ദ്ര ഏജന്‍സി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആകെ ഒന്‍പത് പേര്‍ക്കാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

കേസിലെ നിര്‍ണായക നീക്കങ്ങളുടെ ഭാഗമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് സൊല്യൂഷന്‍സ് ഉടമയുമായ വീണ ടി.യെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അനുബന്ധ രേഖകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇന്ന് ഇഡിയ്ക്ക് ലഭിക്കുന്നതോടെയാകും വീണയ്ക്ക് പുതിയ സമന്‍സ് അയക്കുക. കോടതിയില്‍ നിന്ന് 134 അനുബന്ധ രേഖകളാണ് ഇഡിക്ക് ഇന്ന് കൈമാറുന്നത്. കഴിഞ്ഞ ദിവസം കൊച്ചി ഓഫീസില്‍ ഹാജരായ വീണയെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികള്‍, ഇന്ന് ലഭിക്കുന്ന പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഇഡി വീണ്ടും പരിശോധിക്കും.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍, ഐടി സേവനങ്ങള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സിന് 2.78 കോടി രൂപ നല്‍കിയെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഈ തുകയ്ക്ക് പകരമായി എക്‌സാലോജിക് സിഎംആര്‍എല്ലിന് യാതൊരുവിധ പ്രത്യേക സേവനങ്ങളും നല്‍കിയിട്ടില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തിയത്. ഈ തുക കൈപ്പറ്റിയതിന് പകരമായി നല്‍കിയ സേവനങ്ങള്‍ എന്തെല്ലാമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ വീണ ടി.ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നു.

അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ മകനും ജോയിന്റ് എംഡിയുമായ ശരണ്‍ എസ് കര്‍ത്ത, ഭാര്യ ജയ എസ് കര്‍ത്ത, മകള്‍ ഷിബി എസ് കര്‍ത്ത എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. കമ്പനിയില്‍ നിന്ന് വലിയ തോതില്‍ പണം വകമാറ്റി ചെലവഴിച്ചതായും ദുരൂഹ ഇടപാടുകള്‍ നടത്തിയതായും കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. എസ്എഫ്‌ഐഒയില്‍ നിന്ന് ലഭിക്കുന്ന പുതിയ ഡിജിറ്റല്‍, ഡോക്യുമെന്ററി തെളിവുകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളിലേക്ക് അന്വേഷണം നീളാനാണ് സാധ്യത.


Share:

Search

Recent News
Popular News
Top Trending


Leave a Comment