News Kerala

വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

Axenews | വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

by webdesk2 on | 11-06-2026 08:56:16

Share: Share on WhatsApp Visits: 4


വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്

വയനാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ഷിഗല്ല രോഗവ്യാപനത്തില്‍, രോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ് ഇപ്പോഴും പ്രതിസന്ധിയില്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായ നൂല്‍പ്പുഴ മാര്‍ ബസേലിയോസ് യുപി സ്‌കൂളിലെ കിണറ്റിലെ ജലം പരിശോധിച്ചെങ്കിലും അതില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് കുട്ടികള്‍ പഠിക്കുന്ന മറ്റ് സ്‌കൂളുകളിലെയും പ്രദേശത്തെയും കുടിവെള്ള സ്രോതസ്സുകളില്‍ നിന്നുള്ള വെള്ളം വീണ്ടും വിശദമായ പരിശോധനയ്ക്ക് അയക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

അതേസമയം, വയനാട്ടിലെ ആശങ്കാജനകമായ സാഹചര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആവശ്യമെങ്കില്‍ പ്രത്യേക കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 14 വരെ അധികൃതര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയിലെ വിവിധ ബാധിത പ്രദേശങ്ങളില്‍ കിണറുകളും മറ്റ് ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.

ജില്ലയില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് ഔദ്യോഗികമായി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ 502 ഓളം പേരില്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി 443-ലധികം വിദ്യാര്‍ത്ഥികളാണ് സമാനമായ ലക്ഷണങ്ങളോടെ വിവിധ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയത്. നിലവില്‍ 58 കുട്ടികള്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ടെങ്കിലും, രോഗം സ്ഥിരീകരിച്ച എട്ടു പേരുടേതുള്‍പ്പെടെ എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 68 പേരില്‍ 30 പേര്‍ സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് ഷിഗല്ല പടരുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, തട്ടുകടകള്‍ എന്നിവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളില്‍ കര്‍ശന പരിശോധന നടത്തും. വ്യക്തിശുചിത്വവും ആഹാര-പാനീയങ്ങളുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രതയും പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




Share:

Search

Recent News
Popular News
Top Trending


Leave a Comment