News Kerala

ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

Axenews | ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

by webdesk2 on | 29-05-2026 11:16:15 Last Updated by webdesk2

Share: Share on WhatsApp Visits: 10


ഇന്ദിരാ ഗ്യാരണ്ടികളുമായി മുന്നോട്ട്; സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

തിരുവനന്തപുരം:  വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ക്ലീന്‍ ഗവേണന്‍സ് മുദ്രാവാക്യമാക്കി, മാനുഷികതയില്‍ ഊന്നിയ സുതാര്യമായ ഭരണമാണ് പുതിയ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി നിലവില്‍ ഗുരുതരമാണെങ്കിലും ഈ വെല്ലുവിളികളെ അവസരമാക്കി മാറ്റുമെന്നും കേന്ദ്രവുമായി ഫെഡറലിസത്തില്‍ ഊന്നിയുള്ള ക്രിയാത്മകമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഇന്ദിരാ ഗ്യാരണ്ടികളുമായി സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുമെന്നും നയപ്രഖ്യാപനം അടിവരയിടുന്നു.

ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാസലഹരി ഉള്‍പ്പെടെയുള്ളവയുടെ വേരറുക്കാന്‍ എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ യോജിപ്പിച്ച് സമഗ്ര പദ്ധതികള്‍ നടപ്പാക്കും. സ്‌കൂളുകള്‍ വഴി ശക്തമായ ബോധവല്‍ക്കരണം നടത്തുകയും ഓണ്‍ലൈന്‍ ലഹരി ശൃംഖലകള്‍ കര്‍ശനമായി തടയുകയും ചെയ്യും. ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന വിപ്ലവകരമായ പ്രഖ്യാപനവും ഇതിലുണ്ട്. ഒപ്പം ജനങ്ങളുടെ സംരക്ഷകരായി പൊലീസിനെ മാറ്റുമെന്നും ആഭ്യന്തര സംവിധാനം ആധുനികവത്കരിക്കുമെന്നും ആശുപത്രി മേഖല കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. വയോജനങ്ങളുടെ ക്ഷേമത്തിനായി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രത്യേക വകുപ്പ് രൂപീകരിച്ച കാര്യവും പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

കാര്‍ഷിക മേഖലയ്ക്കും സ്ത്രീ ശാക്തീകരണത്തിനും നയപ്രഖ്യാപനത്തില്‍ വലിയ ഊന്നലാണ് നല്‍കിയിരിക്കുന്നത്. കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കുന്ന സര്‍ക്കാര്‍, കൂടുതല്‍ സ്ത്രീകളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വനിതാ കര്‍ഷകര്‍ക്കായി ഈ വര്‍ഷം തന്നെ പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും. ഇതിനുപുറമേ മണ്ണ് പരിശോധന രജിസ്റ്റര്‍ തയ്യാറാക്കാനും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) സ്‌പൈസ് പാര്‍ക്ക് സ്ഥാപിച്ച് സുഗന്ധദ്രവ്യ കയറ്റുമതി മെച്ചപ്പെടുത്താനും തീരുമാനമുണ്ട്. കേരളത്തെ ഒരു വലിയ തുറമുഖ വികസന ഹബായി പടുത്തുയര്‍ത്തുമെന്നും, മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുമെന്നും ഗവര്‍ണര്‍ അറിയിച്ചു.

സഹകരണ മേഖലയെ അഴിമതിവിമുക്തമാക്കാനും ജനാധിപത്യ രീതിയില്‍ ഭരണം മെച്ചപ്പെടുത്താനുമുള്ള പ്രഖ്യാപനങ്ങളാണ് മറ്റൊന്ന്. സഹകരണ വിജിലന്‍സ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. നിക്ഷേപ സൗഹൃദ സമീപനം ഉറപ്പാക്കുന്നതിനൊപ്പം ക്ഷീര സഹകരണ സംഘങ്ങളില്‍ ഉള്‍പ്പെടെ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തും. ഐടി മേഖലയില്‍ വലിയ പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. ഐടി മിഷനെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മിഷന്‍ എന്നും ഐടി വകുപ്പിന്റെ പേര് ഐടി ഫ്യൂച്ചര്‍ ടെക്‌നോളജി എന്നും മാറ്റും. വ്യാവസായിക വളര്‍ച്ചയ്ക്കും ഉല്‍പ്പാദന മേഖലയ്ക്കും പ്രാമുഖ്യം നല്‍കുന്ന സര്‍ക്കാര്‍, വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂമി കണ്ടെത്താന്‍ ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനായി പ്രത്യേക പോര്‍ട്ടല്‍ കൊണ്ടുവരുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment