News Kerala

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും

Axenews | ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും

by webdesk2 on | 19-02-2026 06:49:14 Last Updated by webdesk2

Share: Share on WhatsApp Visits: 7


ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും

തിരുവനന്തപുരം:   ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൊടിമരത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ച ശില്പി അനന്തന്‍ ആചാരിയില്‍ നിന്ന് സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തു. നിര്‍മ്മാണ നടപടികള്‍ പൂര്‍ണ്ണമായും സുതാര്യമായിരുന്നുവെന്നും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്നും അദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിക്കഴിഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കൊടിമരത്തിനായി സ്വര്‍ണ്ണം സംഭാവന ചെയ്ത പ്രമുഖരുടെ മൊഴിയെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. നടന്മാരായ മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവര്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇരുവരുടെയും മൊഴികള്‍ രേഖപ്പെടുത്തും. നേരത്തെ ചലച്ചിത്ര പ്രവര്‍ത്തകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, സുരേഷ് കുമാര്‍ എന്നിവരില്‍ നിന്ന് വിജിലന്‍സ് മൊഴിയെടുത്തിരുന്നു. ഏകദേശം 27-ഓളം പേരില്‍ നിന്ന് ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണ്ണപ്പാളികളുടെ കാലപ്പഴക്കം ശാസ്ത്രീയമായി നിര്‍ണ്ണയിക്കുന്നതിനായി ശേഖരിച്ച സാമ്പിളുകള്‍ നിലവില്‍ ജംഷഡ്പൂരിലെ നാഷണല്‍ മെട്രോളജിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കൂ എന്ന് എസ്.ഐ.ടി കോടതിയെ അറിയിക്കും.

അതേസമയം, ശാസ്ത്രീയ പരിശോധനയ്ക്കായി കൊടിമരത്തില്‍ നിന്നും മറ്റും സാമ്പിളുകള്‍ ശേഖരിച്ചത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശബരിമല തന്ത്രി ഹൈക്കോടതിയില്‍ കത്ത് നല്‍കിയിട്ടുണ്ട്. 2017-ലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ ഏകദേശം 233 ഗ്രാം സ്വര്‍ണ്ണത്തിന്റെ കുറവുണ്ടെന്നാണ് ദേവസ്വം വിജിലന്‍സ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. ആചാരലംഘനം സംബന്ധിച്ച തന്ത്രിയുടെ പരാതിയും അന്വേഷണ റിപ്പോര്‍ട്ടും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് വിശദമായി പരിഗണിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment