by webdesk3 on | 07-02-2025 11:34:33 Last Updated by webdesk3
പാതി വിലയ്ക്ക് സാധനങ്ങള്‍ നല്‍കാം എന്ന പേരില്‍ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണ് എതിരെ ഇതുവരെ ലഭിച്ചത് 3600 പരാതികള്‍. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമാണ് അനന്തുവിനെതിരെ ഇത്രയധികം പരാതികള്‍ ലഭിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെയുള്ള പരാതിയുടെ വ്യപ്തി വര്‍ധിച്ചതോടെ തട്ടിപ്പ് കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ എഡിജിപി മനോജ് എബ്രഹാം പൊലീസ് മേധാവിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. അതില്‍ എട്ടുകോടി രൂപയുണ്ടായിരുന്നു. തട്ടിച്ച പണം എവിടെ എങ്ങനെയൊക്കെ ഇയാള്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തേണ്ടതുണ്ട്.
അന്വേഷ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും അനന്തു കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അനന്തു കൃഷ്ണ കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായില്ല. വ്യാപകമായി പണം പിരിച്ചുവെന്ന കാര്യം സമ്മതിച്ച അനന്തു പക്ഷേ പണം ചിലവായി പോയ വഴികളെ കുറിച്ചും വ്യക്തമായ മറുപടി നല്‍കുന്നില്ല. ഇതും പോലീസിനെ കുഴപ്പിക്കുന്നുണ്ട്.
നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ ഉള്‍പ്പെട്ട സന്നദ്ധ സംഘടനയുടെ പ്രതിനിധിയായി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തുകൃഷ്ണന്‍ കോണ്‍ഫെഡറേഷനിലെത്തുകയും ദേശീയ കോ ഓര്‍ഡിനേറ്ററാകുകയും ചെയ്തതോടെയാണ് തട്ടിപ്പുകളുടെ തുടക്കം. സന്നദ്ധസംഘടനയുടെ പേരില്‍ കുടയത്തൂരില്‍ ഒരു വാടകക്കെട്ടിടത്തില്‍ ഓഫിസ് തുറന്നാണ് തട്ടിപ്പുകള്‍ക്ക് തുടക്കമിട്ടത്. രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ 320 രൂപയും വാഹനത്തിന്റെ പകുതി വിലയായ 60000 രൂപയും പ്രൊസസിങ് ഫീസിനത്തില്‍ 5900 രൂപയുമാണ് സീഡ് സൊസൈറ്റി ഇരകളില്‍ നിന്ന് വാങ്ങിയിരിക്കുന്നത്. 60000 രൂപ അനന്തു കൃഷണന്റെ അക്കൗണ്ടിലും ബാക്കി പണം സീഡ് കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നേരിട്ടുമാണ് നല്‍കിയിരിക്കുന്നത്.