by webdesk1 on | 25-01-2025 09:54:05 Last Updated by webdesk1
ന്യൂഡല്‍ഹി: ഒരു കാലത്ത് പേരും പെരുമയും ഉള്ളവര്‍ക്ക് മാത്രം ലഭിച്ചുകൊണ്ടിരുന്ന പത്മാ പുരസ്‌കാരക്കാരങ്ങള്‍ ഇന്ന് കൃഷിയിടങ്ങളിലും കുടിലുകളിലും ആദിവാസി ഊരുകളിലും വരെ എത്തിയിരിക്കുന്നു എന്നതാണ് ഈ കാലഘത്തിന്റെ മാറ്റം. പ്രശസ്തരാവര്‍ മാത്രമല്ല രാജ്യത്തിന്റെ അംഗീകാരത്തിന് അവകാശികള്‍. പാടത്ത് പണിയെടുക്കുന്നവര്‍ക്കും കല്ലും മണ്ണും ചുമക്കുന്നവര്‍ക്കും വാഴ്ത്തപ്പെടാതെ പോയവര്‍ക്കും അവകാശമുണ്ട്. അങ്ങനെ തോന്നിപ്പിക്കും വിധം താഴേതട്ടിലുള്ളവരെയും രാജ്യത്തിന്റെ അഭിമാന പുരസ്‌കാരത്തിന് അര്‍ഹരാക്കി മാറ്റിയതില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കാതെയിരിക്കാന്‍ ആകില്ല.
ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷമാണ് ഇത്തരമൊരു മാറ്റത്തിലേക്ക് രാജ്യത്തിന്റെ പുരസ്‌കാര നിര്‍ണയം ജനകീയമായത്. ശരിക്കും പത്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ എത്രയോ ആളുകള്‍ നമുക്കിടയില്‍ തന്നെ ഉണ്ടായിരുന്നു. അവരാരും വാഴ്ത്തപ്പെടാതെ പോയതുകൊണ്ട് ഇക്കാലമത്രയും അംഗീകരിക്കപ്പെടാതെ പോയി. ഇപ്പോള്‍ കഥയും കാലവും മാറി.
ഇത്തവണത്തെ പത്മാ പുരസ്‌കാര പ്രഖ്യാപനത്തിലുമുണ്ട് ഇത്തരത്തില്‍ വാഴ്ത്തപ്പെടാതെ പോയവരുടെ പേരുകള്‍. 100 വയസ് പ്രായമുള്ള സ്വാതന്ത്ര്യസമര സേനാനി, ഒരു സാധാരണ പഴ കര്‍ഷകന്‍, ഒരു പാരാളിമ്പ്യന്‍ തുടങ്ങി ആരാലും അറിയപ്പെടാതെപോയ ഒട്ടേറെ പ്രതിഭാശാലികളുടെ പേരുകള്‍ ഉള്‍പ്പെടുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ആദ്യ പട്ടിക.
തമിഴ്‌നാട്ടില്‍ നിന്നുള്ള വാദ്യ സംഗീതഞ്ജന്‍ വേലു ആശാന്‍, പാരാ അത്‌ലറ്റ് ഹര്‍വീന്ദ്രര്‍ സിംഗ്, കുവൈത്തിലെ ആദ്യ യോഗ സ്റ്റുഡിയോ സ്ഥാപക ഷെയ്ഖ് എജെ അല്‍ സഭാഹാ, നടോടി ഗായിക ബാട്ടുല്‍ ബീഗം, സ്വാതന്ത്രസമര സേനാനി ലീബാ ലോ ബോ സര്‍ദേശായി എന്നിവരുടെ പേരുകളാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്നതിനായി 1955ല്‍ വനമേഖലയില്‍ ഭൂഗര്‍ഭ റേഡിയോ സ്‌റ്റേഷന്‍ സ്ഥാപിച്ച, ഗോവയുടെ സ്വാതന്ത്ര്യ സമരത്തിലെ പ്രധാനി ലിബിയ ലോബോ സര്‍ദേശായിക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടെത്തുന്നതിലും പ്രതിരോധിക്കുന്നതിലും വിദഗ്ധയായ ഡല്‍ഹി ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റ് നീര്‍ജ ഭട്‌ലയും പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ ഭീം സിംഗ് ഭാവേഷ്, ദക്ഷിണേന്ത്യന്‍ ക്ലാസിക്കല്‍ താളവാദ്യമായ തവില്‍ വിദഗ്ധനായ പി. ദച്ചനാമൂര്‍ത്തിയും ഇതില്‍ ഉള്‍പ്പെടുന്നു.
മലയാളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കും. മുന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷ്, ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ.ജോസ് ചാക്കോ പെരിയപുറം, നടി ശോഭന തുടങ്ങിയവരാണ് പത്മഭൂഷണ്‍ ലഭിച്ച മലയാളികള്‍. മലയാളിയെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, സംഗീതജ്ഞ കെ.ഓമനക്കുട്ടിയമ്മ എന്നിവര്‍ക്കു പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.
ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍. 19 പേര്‍ക്ക് പത്മഭൂഷണും 113 പേര്‍ക്ക് പത്മശ്രീയുമുണ്ട്. സുസുക്കി സ്ഥാപകന്‍ ഒസാമു സുസുക്കിക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണ, തമിഴ് നടന്‍ അജിത്ത് എന്നിവര്‍ക്ക് പത്മഭൂഷണും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍, ഗായകന്‍ അര്‍ജിത് സിങ് എന്നിവര്‍ക്കു പത്മശ്രീയും ലഭിച്ചു.