by webdesk1 on | 10-01-2025 12:55:34
തിരുവനന്തപുരം: മദ്യവര്‍ജനമാണ് പാർട്ടിയുടെ നയമെന്നും പരസ്യ മദ്യപാനം പാർട്ടി അംഗീകരിക്കില്ലെന്നും വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാല് കാലില്‍ വരാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മദ്യലഭ്യത പരമാവധി കൂട്ടുന്നതിനുള്ള നയപരമായ തീരുമാനങ്ങൾ കഴിഞ്ഞ ഏഴ് വർഷത്തിലധികമായി പിണറായി സർക്കാർ സ്വീകരിച്ചു വരുമ്പോൾ അന്നൊന്നും ഒരക്ഷരം മിണ്ടാതെ മൗനാനുവാദം കൊടുത്തിരുന്ന സി.പി.ഐ ആണ് ഇപ്പോൾ പാർട്ടിയുടെ നയം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
മദ്യപിക്കുന്നവർ പാർട്ടിയിൽ ഉണ്ടാകാം. അവരോട് മദ്യപിക്കരുതെന്ന് പറയാനാവില്ല. അത്തരക്കാർ വീട്ടില്‍ വച്ച് കഴിക്കണം. റോഡില്‍ ഇറങ്ങി ബഹളം വെക്കാനോ നാല് കാലില്‍ കാണാനോ പാടില്ല. കള്ളു കുടിക്കാന്‍ വേണ്ടി ഏതെങ്കിലും പണക്കാരന്റെ കമ്പനി കൂടാന്‍ പാടില്ല. അവരുടെ കൈയില്‍ നിന്ന് കാശുവാങ്ങി കുടിക്കാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മദ്യ നയം സംബന്ധിച്ച സി.പി.ഐ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുളള പുതിയ പെരുമാറ്റച്ചട്ടത്തിലെ നിബന്ധനകളാണ് മാധ്യമങ്ങളോട് അദ്ദേഹം വിശദീകരിച്ചത്. സി.പി.ഐയുടെ സംഘടനാരീതി അനുസരിച്ച് പാര്‍ട്ടി അംഗങ്ങള്‍ പൊതുവേദികളിലും മറ്റും മദ്യപിക്കുന്നതിന് തടസമുണ്ടായിരുന്നു. പുതുക്കിയ പെരുമാറ്റചട്ടമനുസരിച്ച് മദ്യാപാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കര്‍ശനമായ സമീപനം സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഈ കാര്യം സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പോള്‍ തൊഴിലാളികളും മറ്റ് സാധാരണക്കാരുമുള്ള പാര്‍ട്ടിയില്‍ എങ്ങനെയാണ് മദ്യപാനം കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള തീരുമാനം പ്രായോഗികമായി നടപ്പിലാക്കുകയെന്ന ചോദ്യം ഉയര്‍ന്നു. അതിനും കൂടിയുള്ള മറുപടിയായാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മദ്യവര്‍ജനമാണ് പാർട്ടിയുടെ നയമെങ്കിൽ എന്തുകൊണ്ട് ഇത്രനാൾ മിണ്ടിയില്ലെന്ന് പ്രതിപക്ഷം ചോദിക്കുന്നു.