by webdesk1 on | 10-01-2025 05:54:33
കൊച്ചി: വളയാറിൽ രണ്ടു പെൺകുട്ടികൾ തൂങ്ങിമരിച്ച സംഭവത്തിൽ സമരം ചെയ്തും സമ്മർദ്ദം ചെലുത്തിയും സി.ബി.ഐ അന്വേഷണം കൊണ്ടുവന്ന മാതാപിതാക്കൾക്ക്ത്തന്നെ ഒടുവിൽ പരയായി. കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതിചേർത്തിരിക്കുകയാണ് സി.ബി.ഐ.
കൊച്ചി സി.ബി.ഐ കോടതിയിൽ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച കുറ്റപത്രത്തിലാണ് മാതാപിതാക്കളേയും പ്രതി ചേർത്തിരിക്കുന്നത്. പെൺകുട്ടികൾ പീഡനത്തിനിരയായത് അറിഞ്ഞിട്ടും മറച്ചുവെച്ചെന്നും തുടർന്ന് കുട്ടികൾ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു എന്നുമാണ് മാതാപിതാക്കൾക്കെതിരെയുള്ള കുറ്റം. പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 6 കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്.
2017 ജനുവരി 13, മാർച്ച് 4 എന്നീ തീയതികളിലാണ് വാളയാറിലെ പതിമൂന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെ ഒറ്റ മുറി ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ മാതാപിതാക്കൾക്കും പങ്കുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
പെൺകുട്ടികൾ ചൂഷണത്തിനിരയായ വിവരം നേരത്തെ മാതാപിതാക്കൾ അറിഞ്ഞിരുന്നതായി സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തി. കുട്ടികൾ ബലാത്സംഗത്തിനിരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പോലീസിനെ അറിയിച്ചില്ല എന്ന കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഇവരെ പ്രതികളാക്കിയത്. ബലാത്സംഗ പ്രേരണാ കുറ്റം, പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
പെൺകുട്ടികളുടെ മരണം ആത്മഹത്യ എന്നായിരുന്നു ആദ്യം സി.ബി.ഐയുടെ കണ്ടെത്തൽ. ഇതിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ
കോടതിയുടെ തുടരന്വേഷണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളെ പ്രതികളാക്കി കുറ്റപത്രം നൽകിയിരുന്നെങ്കിലും ഇത് തള്ളിയ കോടതി വീണ്ടും വിശദമായി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം ഇപ്പോൾ നൽകിയിരിക്കുന്നത്.
നേരത്തെ പോലീസിന്റെ അന്വേഷണത്തിലും കുട്ടികൾ ശാരീരിക ചൂഷണത്തിന് ഇരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നു എന്ന് കണ്ടെത്തിയിരുന്നെങ്കിലും ഇവരെ സാക്ഷികളാക്കുകയായിരുന്നു. സി.ബി.ഐ വിചിത്രമാണെന്നും ഇതിലും ഭേദം പോലീസ് അനേഷണം ആയിരുന്നുവെന്നും വളയാറിലെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.