by webdesk2 on | 07-05-2025 08:16:41 Last Updated by webdesk3
പഹല്‍ഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം നാള്‍ തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണത്തില്‍ 17 ഭീകരര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരുക്കേറ്റു. മുറിഡ്കെയിലെ ലഷ്‌കര്‍ ഭീകരകേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് സൈന്യം വ്യക്തമാക്കി.
പുലര്‍ച്ചെ 1,44ന് ആണ് റഫാല്‍ വിമാനങ്ങളും, സ്‌കാല്‍പ് മിസൈലുകളും ഹമ്മര്‍ ബോംബുകളും ഉപയോഗിച്ചുള്ള തിരിച്ചടി നല്‍കിയത്. മുസഫറാബാദിലെ രണ്ട് കേന്ദ്രങ്ങള്‍, ബഹാവല്‍പൂര്‍, കൊട്ലി, ഛാക് അമ്രു, ഗുല്‍പൂര്‍, ബിംബര്‍, മുരിഡ്കെ, സിയാല്‍കോട്ട് എന്നിവിടങ്ങളാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജെയ്ഷെ തലവന്‍ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്‌മൂനയിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങളും തകര്‍ത്തു. രാജ്യത്തെ ആറിടങ്ങള്‍ ആക്രമിക്കപ്പെട്ടതായി പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു.
ഭാരത് മാതാ കീ ജയ് എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തെ സ്വാഗതം ചെയ്ത് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. പാകിസ്താനിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഇനിയൊരു പഹല്‍ഗാം ആവര്‍ത്തിക്കാതിരിക്കാന്‍ പാകിസ്താനെ പാഠം പഠിപ്പിക്കണം. പാകിസ്താന്റെ ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിക്കണം. ജയ് ഹിന്ദ് എന്നാണ് ഉവൈസി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും.