by webdesk2 on | 11-03-2025 08:01:17
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന്. അഫാനെ പിതൃസഹോദരന്റെ ചുള്ളാളത്തെ വീട്ടിലെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും. മൂന്നു ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കിളിമാനൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പിനായി ബോംബ് സ്‌ക്വാഡിനെയും എത്തിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷം വലിച്ചെറിഞ്ഞ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനായാണ് ബോംബ് സ്‌ക്വാഡിനെ എത്തിക്കുന്നത്.
പിതൃസഹോദരന്‍ ലത്തീഫിനെ കൊലപ്പെടുത്തിയത് സ്ഥിരമായുള്ള കുത്തുവാക്കുകളില്‍ മനംനൊന്താണെന്ന് പ്രതി അഫാന്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് തന്റെ കുടുംബത്തെ നശിപ്പിച്ചത് നിങ്ങളാണെന്ന് അഫാന്‍ ലത്തീഫിനോട് പറഞ്ഞിരുന്നു. സോഫയിലിരുന്ന ലത്തീഫിന്റെ എതിര്‍വശത്ത് വന്നിരുന്ന അഫാന്‍ പെട്ടെന്ന് ബാ?ഗില്‍ നിന്ന് ചുറ്റികയെടുത്ത് തലയ്ക്കടിച്ചു. ബഹളം കേട്ട് എത്തിയ ലത്തീഫിന്റെ ഭാര്യ സജിതാ ബീവി നിലവിളിച്ചുകൊണ്ട് അടുക്കളഭാഗത്തേയ്ക്ക് ഓടി. പുറകെ ഓടിയ അഫാന്‍ സജിതാ ബീവിയേയും അടിച്ചുവീഴ്ത്തി.
ഈ സമയം ലത്തീഫിന്റെ മൊബൈലിലേക്ക് ഒരു കാള്‍ വന്നതോടെ അഫാന്‍ ആ ഫോണും കൈക്കലാക്കി. സംഭവശേഷം പുറത്തേയ്ക്ക് ഇറങ്ങിയ അഫാന്‍ ലത്തീഫിന്റെ ഫോണ്‍ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞു. അഫാന്‍ ഫോണ്‍ വലിച്ചെറിഞ്ഞ സ്ഥലം പൊലീസിന് പറഞ്ഞുകൊടുത്തിട്ടുണ്ട്.
ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഫ്സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്.
ഇതിന് പിന്നാലെ അഫാന്‍ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. മാതാവിനെ ആക്രമിച്ച ശേഷമായിരുന്നു അഞ്ച് കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് അഫാനെ കൂട്ടക്കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.