by webdesk1 on | 03-01-2025 07:23:15 Last Updated by webdesk1
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സി.പി.എമ്മിനെ സംബന്ധിടത്തോളം മറ്റൊരു പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ കണ്ടെത്തിച്ചിരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിന്റെ ആരാച്ചാരന്മാരെന്ന വിശേഷണം ഇതിനോടകം പ്രതിപക്ഷ പാര്‍ട്ടികളടക്കം സി.പി.എമ്മില്‍ ചാര്‍ത്തിക്കഴിഞ്ഞു. കൊലപാതകത്തിലും ഗൂഢാലോചനയിലും പാര്‍ട്ടിക്ക് പങ്കില്ലെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങളൊക്കെ ഓരോരോ ഘട്ടത്തില്‍ പാളുന്നതാണ് കണ്ടത്. ഒടുവില്‍ പാര്‍ട്ടിയുടെ മുന്‍ എം.എല്‍.എ അടക്കം ശിക്ഷിക്കപ്പെട്ടതോടെ സി.ബി.ഐയെ പഴിചാരി രക്ഷപെടാനുള്ള തത്രപ്പാടിലാണ് നേതാക്കള്‍.
മുന്‍പ് ടി.പി വധക്കേസില്‍ പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ശിക്ഷിക്കപ്പെട്ടപ്പോഴുണ്ടായ സമാന പ്രതിസന്ധിയാണ് പാര്‍ട്ടി ഇപ്പോള്‍ നേരിടുന്നത്. വാടക ഗുണ്ടകള്‍ മാത്രമായിരുന്നു ശിക്ഷിക്കപ്പെട്ടിരുന്നതെങ്കില്‍ പാര്‍ട്ടിക്ക് പ്രതിരോധിച്ച് നില്‍ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റി അംഗമായ പാര്‍ട്ടിയുടെ എംഎല്‍എയും ലോക്കല്‍ കമ്മിറ്റി നേതാക്കളുമൊക്കെ പ്രതിചേര്‍ക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തതോടെ പറഞ്ഞ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
എന്നിട്ടും, പാര്‍ട്ടിക്ക് പങ്കില്ലെന്ന പതിവ് പല്ലവി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവര്‍ത്തിച്ചു കഴിഞ്ഞു. പാര്‍ട്ടി നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. പോലീസ് കണ്ടെത്തിയതിനേക്കാള്‍ കൂടുതലൊന്നും സി.ബി.ഐയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അന്വേഷണം തടസപ്പെടുത്തി എന്ന കേസായിരുന്നു കുഞ്ഞുരാമനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സി.ബി.ഐ അന്വേഷിച്ചപ്പോള്‍ ഗൂഡാലോചനയിലെ പങ്കാളിയായി. രാഷ്ട്രീയ ലക്ഷ്യത്തോടെ സി.ബി.ഐ പെരുമാറിയതെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ഗോവിന്ദന്‍ പറഞ്ഞു. അതോടൊപ്പം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
അതായത് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പാര്‍ട്ടി ക്രിമിനലുകളെ രക്ഷപെടുത്താന്‍ ശ്രമിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മുന്‍പ് ടി.പി കേസില്‍ കണ്ടതുപോലെ. കൊലപ്പെട്ടവന്റെ കൂടെ നില്‍ക്കേണ്ട പ്രൊസിക്യൂഷന്‍ പ്രതികള്‍ക്കുവേണ്ടി വാദിക്കുന്ന ദയനീയമായ അവസ്ഥയാകും ഈ കേസിലും കേരളം കാണേണ്ടിവരിക.
കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയ 14 പ്രതികളില്‍ 10 പേര്‍ക്ക് ഇരട്ട ജീവപര്യന്തമാണ് കൊച്ചിയിലെ സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ വീതം പിഴയും നല്‍കണം. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഉദുമ മുന്‍ എംഎല്‍എയുമായിരുന്ന കെ.വി കുഞ്ഞിരാമന്‍, ഉദുമ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍ അടക്കം നാല് പാര്‍ട്ടി നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പ്രതിപട്ടികയിലുണ്ടായിരുന്ന 10 പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
ഒന്നാം പ്രതി എ.പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് കൊലപാതകം, ഗൂഢാലോചന, നിയമ വിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞു വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ കണ്ടെത്തി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചത്. പത്താം പ്രതി ടി.രഞ്ജിത്ത് പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ എന്നിവര്‍ ഈ കുറ്റങ്ങള്‍ക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പടെ നാല് പ്രതികള്‍ക്കെതിരെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതികളെ കടത്തിക്കൊണ്ടു പോയെന്ന കുറ്റമാണ് ചുമത്തിയത്.
വിധി പറയുന്നതിനിടെ കോടതി പ്രതികളെ കേട്ടിരുന്നു. ബിരുദം പൂര്‍ത്തിയാക്കണമെന്നും പട്ടാളക്കാരന്‍ ആകാന്‍ ആഗ്രഹിച്ചിരുന്നുവെന്നുമുള്ള ഏഴാം പ്രതി അശ്വന്റെയും വയോധികനാണെന്നും പ്രായമുള്ള അമ്മയെ നോക്കണമെന്നുമുള്ള മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്റെ അഭ്യര്‍ത്ഥനകള്‍ കോടതി തള്ളിക്കളഞ്ഞാണ് വിധി പ്രഖ്യാപിച്ചത്.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊല എന്ന് പറഞ്ഞ് സി.പി.എം നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ച കേസിലാണ് സി.ബി.ഐ കോടതി ജില്ലാ സെക്രട്ടറിയേറ്റ് അംഗമടക്കം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ടി.പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സി.പി.എം ഏറ്റവും കൂടുതല്‍ പഴികേട്ട കേസാണ് പെരിയ ഇരട്ടക്കൊല. കൃത്യമായ രാഷ്ട്രീയ ആസൂത്രണമെന്ന് അന്നേ വ്യക്തമായിട്ടും ലോക്കല്‍ കമ്മറ്റി അംഗം പീതാബരനെ പഴി ചാരി മുഖം രക്ഷിക്കാനായിരുന്നു സിപിഎം ശ്രമം.
ഇരകള്‍ക്ക് നീതി ലഭ്യമാക്കേണ്ട അതേ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീം കോടതി വരെ പോയതും സി.പി.എമ്മിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്.