by webdesk1 on | 03-01-2025 06:14:18 Last Updated by webdesk1
കൊച്ചി: സി.പി.എമ്മിനെ പ്രതികൂട്ടിലാക്കിയ കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ഒടുവിലാണ് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിക്കുന്നത്. കേസിലെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത് പ്രതികള്‍ക്കെതിരെ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്. മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. കുറ്റക്കാരായ 16 പേരില്‍ ആറ് പേര്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കളാണ്.
മുഖ്യ ആസൂത്രകന്‍ സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം എ.പീതാംബരന്‍, കൊലപാതകം കൃത്യം നടത്തിയ സജി ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ.അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍.ശ്രീരാഗ് (കുട്ടു), എ.അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.
കൂടാതെ ടി.രഞ്ജിത്ത്, ഉദുമ മുന്‍ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.മണികണ്ഠന്‍, എ.സുരേന്ദ്രന്‍ (വിഷ്ണു സുര), ഉദുമ മുന്‍ എം.എല്‍.എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെ.വി. ഭാസ്‌കരന്‍ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികള്‍.
കേസിലെ ഒന്നാം പ്രതിയും സി.പി.എം മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് കേസ് സി.ബി.ഐ ഏറ്റെടുത്തതിന് ശേഷം മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്തുപേരെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പോലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണിത്. പിന്നീട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതോടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ സി.ബി.ഐ അന്വേഷണമെന്ന ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ വിധി ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം നില നിര്‍ത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചു. അവിടെയും ഇരകള്‍ക്ക് അനുകൂല വിധിയുണ്ടായതോടെ അന്വേഷണത്തിന് സി.ബി.ഐ. എത്തുകയായിരുന്നു.
ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് അന്വേഷണം നടത്തിയത്. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേരില്‍ കെ.മണികണ്ഠന്‍, എന്‍.ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. സി.ബി.ഐ. അറസ്റ്റുചെയ്ത പത്തുപേരില്‍ കെ.വി.കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളിക്കുമുള്‍പ്പെടെ അഞ്ചു പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചുപേര്‍ കാക്കനാട് ജയിലിലാണുള്ളത്.