by webdesk1 on | 28-12-2024 06:43:17 Last Updated by webdesk1
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന് വിടചൊല്ലി രാജ്യം. പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. 12.45 ഓടെ യമുനാ തീരത്തുള്ള നിഗംബോധ് ഘട്ടിലായിരുന്നു സംസ്‌കാരം. വിവിധ രാഷ്‌ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
എ.ഐ.സി.സി ആസ്ഥാനത്ത് മൻമോഹൻ സിങിന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഡി.കെ ശിവകുമാർ വിവിധ കോൺഗ്രസ് മുഖ്യമന്ത്രിമാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഡല്‍ഹിയിലെ വസതിയിൽ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങിന്‍റെ ഭൗതിക ശരീരത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നഢ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അതിഷി മെലേന, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാൽ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമർപ്പിച്ചു.
സൈന്യം മുൻ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തിൽ ദേശീയപതാക പുതപ്പിച്ചു. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുൻ പ്രധാനമന്ത്രിയുടെ വേർപാടിൽ രാജ്യം ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മൻമോഹൻ സിങിന്റെ അന്ത്യകർമങ്ങൾ ഒരു സമർപ്പിത സ്‌മാരകത്തിൽ നടത്തണമെന്ന് കോൺഗ്രസ് ഇന്നലെ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പൊതു ശ്‌മശാനമായ നിഗംബോധ് ഘട്ടിൽ സംസ്‌കരിക്കാനായിരുന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. മൻമോഹൻ സിംഗിന് വേണ്ടി ഡൽഹിയിൽ സ്‌മാരകം നിർമ്മിക്കുമെന്നും ഈ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്നീട് വ്യക്തമാക്കിയെങ്കിലും കോൺഗ്രസ് അയഞ്ഞില്ല.
മുൻ പ്രധാനമന്ത്രിമാരുടെ അന്ത്യകർമങ്ങൾ പരമ്പരാഗതമായി നിയുക്ത ശ്‌മശാന സ്ഥലങ്ങളിലാണ് സംഘടിപ്പിക്കാറുള്ളതെന്നും ആദരാഞ്ജലികൾ അർപ്പിക്കാൻ പൊതുജനങ്ങൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിന് വേണ്ടിയാണു ഇതെന്നും രാഗുൽ ഗാന്ധി ട്വീറ്റിലൂടെ അറിയിച്ചു. മൻമോഹൻ സിംഗിന്റെ ഭരണനേട്ടങ്ങൾ ഉൾപ്പെടെ രാഹുൽ ഗാന്ധി എടുത്തുപറയുകയുണ്ടായി.