by webdesk1 on | 19-12-2024 07:18:38 Last Updated by webdesk1
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ ഡി.ജി.പി സ്ഥാനക്കയറ്റത്തിൽ ഭരണമുന്നണിയിലെ ഘടകക്കക്ഷിയായ സി.പി.ഐയിൽ ഭിന്നത. അജിത്കുമാറിനെ ഡി.ജി.പി ആക്കിയതിൽ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എതിരഭിപ്രായം പറഞ്ഞപ്പോള്‍ സ്വാഭാവിക തീരുമാനമെന്നാണ് മന്ത്രി ജി.ആര്‍. അനില്‍ പ്രതികരിച്ചത്. മാത്രമല്ല, മന്ത്രിസഭാ യോഗത്തിൽ വിഷയം വന്നപ്പോൾ സി.പി.ഐ മന്ത്രിമാർ എതിർക്കാതിരുന്നതും പാർട്ടിക്കുള്ളിൽ ഭിന്നസ്വരത്തിനു ഇടയാക്കി.
ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടു അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്നു മാറ്റണമെന്ന് അതിശക്തമായി ആവശ്യപ്പെട്ട പാർട്ടിയാണ് സി.പി.ഐ. എന്നിട്ടും ആരോപണ വിധേയനു സ്ഥാനക്കയറ്റം നല്കാൻ തീരുമാനമെടുത്തപ്പോൾ സി.പി.ഐ മന്ത്രിമാർ വിയോജിപ്പ് പറഞ്ഞില്ല എന്നാണ് പാർട്ടിയിൽ ഒരു വിഭാഗം ചോദിക്കുന്നത്. സി.പി.ഐ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
ആര്‍.എസ്.എസിന്റെ നേതാക്കളുമായി കൂടിക്കണ്ടതുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ആള്‍, പൂരം അലങ്കോലപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചുവെന്ന് ആരോപിക്കപ്പെട്ട ആള്‍, വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ആള്‍ ഇങ്ങനെയുള്ള ആൾക്ക് സ്ഥാനക്കയറ്റം നൽകുന്നത് വഴി സമൂഹത്തിന്റെ കണ്ണില്‍ ചില രാഷ്ട്രീയ ശരികളെപ്പറ്റി ചോദ്യങ്ങള്‍ ഉണ്ടാകുമെന്നു ബിനോയ് വിശ്വം പറഞ്ഞു.
അതേസമയം, അജിത്കുമാറിനെ ഡിജിപിയാക്കിയത് സ്വാഭാവിക തീരുമാനമെന്നാണ് സിപിഐയുടെ മന്ത്രിയായ ജി.ആര്‍. അനില്‍ പറഞ്ഞത്. തീരുമാനം മുഖ്യമന്ത്രി പറഞ്ഞപ്പോൾ മന്ത്രിമാരുടെ ഭാഗത്തുനിന്ന് ആരും എതിര്‍പ്പു ഉന്നയിച്ചില്ല.