by webdesk1 on | 19-12-2024 08:39:39 Last Updated by webdesk1
തിരുവനന്തപുരം: പെൻഷൻ മുടങ്ങിയതിന്റെ പേരിൽ പിച്ചചട്ടിയുമായി നിരത്തിലിറങ്ങി പ്രതിഷേധിക്കേണ്ടിവന്ന മറിയചേടത്തിമാർക്കെതിരെ സൈബർ ഇടങ്ങളിലും ചാനൽ ചർച്ചകളിലും അധിക്ഷേപങ്ങൾ ചൊരിഞ്ഞ സി.പി.എം നേതാക്കളെ വരെ നിശബദ്ധരാക്കിയ സംഭവമായിരുന്നു സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ അനർഹരായിട്ടുള്ളവരുടെ ക്ഷേമപെൻഷൻ തട്ടിപ്പ്. ആഡംബര കാർ മുതൽ സെൻട്രലൈസ്ഡ് എസി സംവിധാനത്തിലുള്ള വീട് വരെയുള്ളവരും ഗസറ്റഡ് ഉദ്യോഗസ്ഥർ വരെയും തീരെ പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയെന്നാണ് സർക്കാർ നിയോഗിച്ച ഏജൻസി കണ്ടെത്തിയത്.
ഇതേ തുടർന്ന് പെൻഷൻ വിതരണം നിലച്ചു. മാത്രമല്ല അനർഹമായി ആരൊക്കെ പെൻഷൻ വാങ്ങുന്നുണ്ട് എന്ന് കണ്ടെത്തുന്നതിനായുള്ള നടപടിയും ആരംഭിച്ചു. അത് പൂർത്തിയാക്കുന്നതുവരെ പെൻഷൻ വിതരണം പുനഃരാരംഭിക്കാൻ കഴിയാത്ത കഴിയാത്ത സാഹചര്യമാണ്. ക്രിസ്മസ് ഉൾപ്പെടെയുള്ള ആഘോഷ ദിനങ്ങൾ അടുത്ത് വരുന്നതിനാൽ പെൻഷൻ കിട്ടാതെ വരുമോ എന്ന ആശങ്കയുമുണ്ട്. ഇതിനിടെയാണ് സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ് നടത്തിയ 6 സർക്കാർ ജീവനക്കാരെ സസ്പെന്റ് ചെയ്ത നടപടി ഉണ്ടായത്.
മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാർക്ക് എതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെ നടപടി നേരിട്ടവരിൽ ഉൾപ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശിച്ചു.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. കോളേജ് അസിസ്‌റ്റന്‍റ് പ്രൊഫസർമാർ, ഹയർ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു.
ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും, ഹോമിയോപ്പതി വകുപ്പിൽ 41 പേരും. കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ് സോഷ്യൽ ജസ്‌റ്റീസ് വകുപ്പിൽ 34 പേരും, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും ക്ഷേമ പെൻഷൻ കൈപറ്റുന്നു.
വിൽപന നികുതി (14), പട്ടികജാതി ക്ഷേമം (13), ഗ്രാമ വികസനം, പോലീസ്, പി.എസ്.സി, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ (10വീതം), സഹകരണം (8), ലജിസ്ലേച്ചർ സെക്രട്ടറിയറ്റ്, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷണൽ ഹയർ സെക്കണ്ടറി (7വീതം), വനം വന്യജീവി (9), സോയിൽ സർവെ, ഫിഷറീസ് (6), തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയർഫോഴ്‌സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറൽ ഓഫീസ് (4വീതം), സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷൻ, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്, ആർക്കിയോളജി (മൂന്നു വീതം), തൊഴിൽ, ലീഗൽ മെട്രോളജി, മെഡിക്കൽ എക്‌സാമിനേഷൻ ലബോട്ടറി, എക്‌ണോമിക്‌സ് ആൻഡ് സ്‌റ്റാറ്റിറ്റിക്‌സ്, ലാ കോളേജുകൾ (2വീതം), എൻ.സി.സി, ലോട്ടറീസ്, ജയിൽ, തൊഴിൽ കോടതി, ഹാർബർ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ഇൻസ്‌പക്‌ട്രേറ്റ്, ഡ്രഗ്‌സ് കൺട്രോൾ, വിന്നോക്ക വിഭാഗ വികസനം, കയർ വകിസനം (1വീതം) ഉദ്യോഗസ്ഥരാണ് അനർഹമായി പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുള്ളത്.