by webdesk1 on | 18-12-2024 07:24:10
കൊച്ചി: വയനാട് ഉൾപ്പടെ കേരളത്തിലുണ്ടായ ദുരന്തഘട്ടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് എയര്‍ ലിഫ്റ്റിങ് നടത്തിയതിന്റേതടക്കം പ്രതിഫലം ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം കത്ത് നല്‍കിയത് എന്ത് മാനസികാവസ്ഥയാണെന്ന ചോദ്യവുമായി ഹൈക്കോടതി. എയര്‍ലിഫ്റ്റിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബില്‍ എന്താണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലച്ചില്‍ സഹായം നല്‍കേണ്ടതിന് പകരം പഴയ ബില്ലുകളെല്ലാം എവിടെ നിന്ന് കൊണ്ടു വരുന്നുവെന്നതെന്നും കോടതി ചോദിച്ചു.
മുമ്പ് നടത്തിയ എയര്‍ ലിഫ്റ്റിങ്ങിന്റെയടക്കം 132.61 കോടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ കത്തില്‍ സാവകാശം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. 2021 മെയ് വരെ നടത്തിയ എയര്‍ ലിഫ്റ്റിങിന്റെ ബില്‍ അടക്കുന്നതില്‍ കേന്ദ്രം സാവകാശം അനുവദിച്ചാല്‍ 181 കോടിയോളം രൂപ ചൂരല്‍മല മുണ്ടക്കൈ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാനാകുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഡിസംബര്‍ 10 വരെയുള്ള കണക്ക് പ്രകാരം 700.5 കോടി രൂപ എസ്.ഡി.ആര്‍ ഫണ്ടിലുണ്ടെങ്കിലും ഇതില്‍ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച തുക കഴിഞ്ഞ് ബാക്കിയുള്ളത് 61.03 കോടിയാണ്. എയര്‍ ലിഫ്റ്റ് ചാര്‍ജായി അടക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്ന 132.61 കോടിയില്‍ 2021 മെയ് വരെയുള്ള ബില്‍ അടക്കാന്‍ സാവകാശം ലഭിച്ചാല്‍ 120 കോടി രൂപ കൂടി അടിയന്തര ആവശ്യത്തിനായി വിനിയോഗിക്കാനാകും. ഇത് അനുവദിച്ചാല്‍ ആകെ 181.03 കോടി രൂപ അടിയന്തര പുനരധിവാസത്തിനായി ഉപയോഗിക്കാന്‍ കഴിയുമെന്നും എ.ജി വിശദീകരിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വേണം. എസ്.ഡി.ആര്‍.എഫിലെ തുക വിനിയോഗിക്കുന്നതില്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കേണ്ടതുണ്ടെന്നും അറിയിച്ചു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കാന്‍ കോടതി നിര്‍ദേശിച്ചു. വിഷയം ജനവരി 10 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.