by webdesk1 on | 15-12-2024 07:53:12 Last Updated by webdesk1
ന്യൂഡൽഹി: ഭരണഘടനയിൽ തിരുത്തൽ വരുത്തുന്നു എന്ന് മുറവിളി കൂട്ടുന്ന കോൺഗ്രസ് തന്നെയാണ് ഭരണഘടനയെ കശാപ്പ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയെ മരവിപ്പിച്ചു രാജ്യത്ത് അടിയന്തിരാവസ്‌ഥ കൊണ്ടുവന്നത് കോൺഗ്രസ് ആണ്. ഭരണഘടനയോടു തീരെ ബഹുമാനമില്ലാത്തവർക്കേ അങ്ങനെ ചെയ്യാൻ കഴിയുകയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ നിന്ന് അടിയന്തരാവസ്ഥയുടെ കറ ഒരിക്കലും മായ്‌ക്കാനാവില്ല. ഭരണഘടനയ്ക്ക് 25 വയസ്സ് തികഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പ് നൽകിയ അവകാശങ്ങൾ എടുത്തുമാറ്റപ്പെട്ടു. രാജ്യം ഒരു ജയിലായി മാറി.
ഒരു കുടുംബം ഭരണഘടനയെ തകർക്കാൻ ശ്രമിച്ചു. ഭരണഘടന തടസ്സമായാൽ അത് മാറ്റണമെന്നു പ്രധാനമന്ത്രിയായിരുന്ന നെഹ്റുവാണ് പ്രഖ്യാപിച്ചത്. ആറു പതിറ്റാണ്ടിനിടെ 75 തവണയാണ് ഭരണഘടന ഭേദഗതി ചെയ്തത്. ഈ ശീലത്തിന്റെ വിത്ത് പാകിയത് ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവാണ്.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അത് തുടർന്നു. സുപ്രീം കോടതിയുടെ 1971ലെ വിധിയെ അവഗണിച്ചാണ് ഇന്ദിരാ ഗാന്ധി ജുഡീഷ്യറിയുടെ അധികാരം കുറയ്ക്കുന്നതിനും പാർലമെന്റിൽ അധികാരം കേന്ദ്രീകരിക്കുന്നതിനുമായി ഭരണഘടനയിൽ മാറ്റം വരുത്തിയത്. കോൺഗ്രസ് ഭരണഘടനയെ ഭയപ്പെടുത്താനുള്ള ആയുധമാക്കി. കോൺഗ്രസ് സ്വന്തം താൽപര്യങ്ങൾക്കായി ഭരണഘടനയിൽ മാറ്റം വരുത്തി.
ഇന്ത്യയുടെ ഐക്യത്തിന് തടസ്സമായതിനാലാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എക സിവിൽ കോഡ് നല്ലതാണ്. അംബേദ്ക്കറും ഏകസിവിൽ കോഡ് നടപ്പിലാക്കണമെന്ന നിലപാടെടുത്തു. ഭരണഘടനാ ശിൽപ്പികളുടെ ആഗ്രഹം ബിജെപി സർക്കാർ നടപ്പിലാക്കുമെന്ന് ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകവേ പ്രധാനമന്ത്രി പറഞ്ഞു.