News Kerala

വണ്‍, ടൂ, ത്രീ, ഫോര്‍... പ്രസംഗത്തിന് പിന്നാലെ മണിയുടെ `അടിക്ക് തിരിച്ചടി` പ്രസ്താവന വിവാദത്തിലേക്ക്; പ്രസ്ഥാനം നിലനില്‍ക്കാന്‍ തിരിച്ചടിക്കണമെന്ന് ആഹ്വാനം; തള്ളിപ്പറഞ്ഞ് സി.പി.എം

Axenews | വണ്‍, ടൂ, ത്രീ, ഫോര്‍... പ്രസംഗത്തിന് പിന്നാലെ മണിയുടെ `അടിക്ക് തിരിച്ചടി` പ്രസ്താവന വിവാദത്തിലേക്ക്; പ്രസ്ഥാനം നിലനില്‍ക്കാന്‍ തിരിച്ചടിക്കണമെന്ന് ആഹ്വാനം; തള്ളിപ്പറഞ്ഞ് സി.പി.എം

by webdesk1 on | 07-12-2024 02:46:25

Share: Share on WhatsApp Visits: 55


വണ്‍, ടൂ, ത്രീ, ഫോര്‍... പ്രസംഗത്തിന് പിന്നാലെ മണിയുടെ `അടിക്ക് തിരിച്ചടി` പ്രസ്താവന വിവാദത്തിലേക്ക്; പ്രസ്ഥാനം നിലനില്‍ക്കാന്‍ തിരിച്ചടിക്കണമെന്ന് ആഹ്വാനം; തള്ളിപ്പറഞ്ഞ് സി.പി.എം



ഇടുക്കി: വണ്‍, ടൂ, ത്രീ, ഫോര്‍... പ്രസംഗത്തിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി മുന്‍ മന്ത്രിയും ഇടുക്കി ജില്ലാ പ്രസിഡന്റുമായിരുന്ന എം.എം. മണി. വെറുതെ പ്രസംഗിച്ച് നടന്നിട്ട് കാര്യമില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കണമെന്നുമാണ് ഇടുക്കി ശാന്തന്‍പാറയില്‍ സി.പി.എം. ഏരിയാ കമ്മിറ്റി യോഗത്തില്‍ പ്രസംഗിക്കവേ മണി പറഞ്ഞത്.

പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടിക്കേണ്ടിടത്ത് തിരിച്ചടിക്കുക തന്നെ വേണം. താനടക്കം അങ്ങനെ ചെയ്തിട്ടുണ്ട്. തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ല. പ്രതിഷേധിക്കുന്നത് എന്തിനാണ്, ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കണം എന്നുമാണ് മണി പറഞ്ഞത്.

``അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യണം. തമാശയല്ല, ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം നേരിട്ട് അടിച്ചിട്ടുണ്ട്. ഞാനൊക്കെ നേരിട്ടടിച്ചിട്ടുണ്ട്. ചുമ്മാ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. നിങ്ങള്‍ പലരും നേരിട്ട് നിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്കറിയാം. നമ്മളെ അടിച്ചാല്‍ തിരിച്ചടിച്ചു. അതുകൊള്ളാം എന്ന് ആളുകള്‍ പറയണം. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കണം.`` മണി പറഞ്ഞു. മണിയുടെ പ്രസ്താവനയെ എന്നത്തെയും പോലെ സി.പി.എം തള്ളിപ്പറഞ്ഞു.

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് 2012 മേയ് 25നു തൊടുപുഴ മണക്കാട്ട് ഒരു യോഗത്തില്‍ പ്രസംഗിക്കവേ എം.എം. മണി വണ്‍, ടൂ, ത്രീ, ഫോര്‍...പ്രസംഗം നടത്തിയത്. രാഷ്ട്രീയ പ്രതിയോഗികളെ സി.പി.എം കൈകാര്യം ചെയ്തത് വിശദീകരിക്കവേയാണ് പാര്‍ട്ടി നടത്തിയ നാല് കൊലപാതകങ്ങളെ സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്.

പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്തും സി.പി.എമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണു കൈകാര്യം ചെയ്തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ 3 പേരെ കൊന്നു. ഒന്നാമനെ വെടിവച്ചുകൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടില്‍ ഒരാളെയും കൊന്നു. `വണ്‍, ടൂ, ത്രീ, ഫോര്‍...` ഇതായിരുന്നു മണിയുടെ വിവാദ പ്രസംഗം. പ്രസംഗത്തെത്തുടര്‍ന്നു മണിക്കെതിരെ 4 കേസുകള്‍ വന്നു. 46 ദിവസം ജയിലിലുമായി.

വിവാദ പ്രസംഗങ്ങള്‍ പലപ്പോഴും മണിയെ വെട്ടിലാക്കിയിട്ടുണ്ട്. ഒരുക്കല്‍ പോലീസുകാരെ വിമര്‍ശിച്ച് നടത്തിയ പ്രസംഗം മണിക്ക് വിനയായി. പോലീസുകാര്‍ കാക്കിക്കുപ്പായം ഊരിവച്ച് ബാര്‍ബര്‍ ഷോപ്പ് തുടങ്ങണമെന്ന പ്രസംഗമാണ് പാരയായത്. പ്രസംഗത്തിനെതിരെ 2014 ഒക്ടോബറില്‍ ബാര്‍ബര്‍മാരുടെ സംഘടന രംഗത്തുവന്നിരുന്നു. മണിയുടെ മുടിയും താടിയും വെട്ടില്ലെന്നു സംഘടന തീരുമാനമെടുത്തു. ഖേദം പ്രകടിപ്പിച്ചാണ് അന്ന് അദ്ദേഹം തലയൂരിയത്.

പെമ്പിളൈ ഒരുമൈ സമരത്തില്‍ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ച് 2017 ഏപ്രിലില്‍ മന്ത്രിയായിരിക്കെ നടത്തിയ പ്രസംഗത്തെത്തുടര്‍ന്നു മൂന്നാറില്‍ സംഘര്‍ഷവും സംസ്ഥാനമൊട്ടാകെ പ്രതിഷേധവും ഉയര്‍ന്നു. ഈ പരാമര്‍ശത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

ഇടുക്കി പൈനാവ് പോളിടെക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന് ആരോപണമുയര്‍ന്നത് 2016 ഫെബ്രുവരിയിലാണ്. അന്നത്തെ ഇടുക്കി എസ്.ഐ കെ.വി. ഗോപിനാഥനെ ഇതേ വേദിയില്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. മണിയുള്‍പ്പെടെ 304 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ അന്ന് ഇടുക്കി പോലീസ് കേസെടുത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment