News India

തിരിച്ചുവരുമെന്ന് പറഞ്ഞാല്‍ ഇതു താന്‍ടാ തിരിച്ചുവരവ്: മൂന്നാം ഉഴത്തില്‍ മധുരപ്രതികാരം വീട്ടി ഫഡ്നാവിസ്; ആഭ്യന്തവകുപ്പില്‍ തര്‍ക്കം പരിഹരിക്കാതെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്

Axenews | തിരിച്ചുവരുമെന്ന് പറഞ്ഞാല്‍ ഇതു താന്‍ടാ തിരിച്ചുവരവ്: മൂന്നാം ഉഴത്തില്‍ മധുരപ്രതികാരം വീട്ടി ഫഡ്നാവിസ്; ആഭ്യന്തവകുപ്പില്‍ തര്‍ക്കം പരിഹരിക്കാതെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്

by webdesk1 on | 05-12-2024 01:21:53 Last Updated by webdesk1

Share: Share on WhatsApp Visits: 56


തിരിച്ചുവരുമെന്ന് പറഞ്ഞാല്‍ ഇതു താന്‍ടാ തിരിച്ചുവരവ്: മൂന്നാം ഉഴത്തില്‍ മധുരപ്രതികാരം വീട്ടി ഫഡ്നാവിസ്; ആഭ്യന്തവകുപ്പില്‍ തര്‍ക്കം പരിഹരിക്കാതെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്



മുംബൈ: അനിശ്ചിതങ്ങളും അഭ്യൂഗങ്ങളും അവസാനിപ്പിക്കാനായില്ലെങ്കിലും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക്. സസ്‌പെന്‍സുകള്‍ക്ക് ഇട നല്‍കാതെ ബി.ജെ.പിയില്‍ നിന്നുള്ള ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും. ആദ്യ മുഖ്യമന്ത്രി സ്ഥാന നേട്ടത്തിന്റെ കയ്പ്പു നിറഞ്ഞ അനുഭവങ്ങള്‍ക്കുള്ള മധുര പ്രതികാരം കൂടിയാണ് ഫഡ്നാവിസിന് ഈ മുഖ്യമന്ത്രി സ്ഥാനം. എങ്കിലും മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കല്ലുകടി പരിഹരിക്കാതെ കിടക്കുന്നത് മുഖ്യമന്ത്രി എന്ന നിലയില്‍ ഫഡ്നാവിസിന് വലിയ വെല്ലുവിളികളാകും വരും ദിവസങ്ങളില്‍ അഭിമുഖികരിക്കേണ്ടി വരിക.  

2019 ല്‍ അധികാരത്തിലെത്തിയിട്ടും മൂന്നു ദിവസം മാത്രമാണ് ഫഡ്നാവിസിനു മുഖ്യമന്ത്രിപദത്തിലിരിക്കാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ കടുംപിടിത്തമായിരുന്നു നാടകീയ രാഷ്ട്രീയനീക്കങ്ങള്‍ക്കു കാരണമായത്. അജിത് പവാറിനെ ഒപ്പം കൂട്ടി ഫഡ്നാവിസ് സര്‍ക്കാരുണ്ടാക്കിയെങ്കിലും മൂന്നു ദിവസത്തെ ആയുസേ സര്‍ക്കാരിനുണ്ടായുള്ളൂ. 35 എന്‍.സി.പി എം.എല്‍.എമാര്‍ തനിക്കൊപ്പമുണ്ടെന്നു പറഞ്ഞായിരുന്നു അജിത് പവാര്‍ മറുകണ്ടം ചാടിയത്. എന്നാല്‍, ശരദ് പവാര്‍ എന്ന രാഷ്ട്രീയ അതികായന്റെ തന്ത്രങ്ങള്‍ക്കു മുന്നില്‍ ഫഡ്നാവിസിനു രാജിവയ്ക്കേണ്ടി വന്നു.

തുടര്‍ന്ന് ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ അധികാരത്തിലേറി. താന്‍ തിരിച്ചുവരുമെന്ന് പറഞ്ഞാണ് ഫഡ്നാവിസ് പടിയിറങ്ങിയത്. മൂന്നു വര്‍ഷത്തിനുശേഷം ശിവസേനയെ പിളര്‍ത്തി ബി.ജെ.പി അധികാരം പിടിച്ചു. ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏവരും കരുതിയെങ്കിലും ഏക്നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി ഞെട്ടിച്ചു. എന്നും അടിയുറച്ച പാര്‍ട്ടിക്കാരനായ ഫഡ്നാവിസ് പാര്‍ട്ടി തീരുമാനം അംഗീകരിച്ച് ഉപമുഖ്യമന്ത്രിയായി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച മഹായുതി വന്‍ ഭൂരിപക്ഷം നേടി. 149 സീറ്റുകളില്‍ മത്സരിച്ച ബി.ജെ.പി 132 സീറ്റ് നേടി. സഖ്യത്തിന്റെ നിലനില്‍പ്പിനായി പരമാവധി വിട്ടുവീഴ്ച ചെയ്തത് ബി.ജെ.പിയായിരുന്നു. ഇരുനൂറിലേറെ സീറ്റുകളില്‍ മത്സരിക്കാന്‍ ശേഷിയുണ്ടായിരുന്ന പാര്‍ട്ടി സഖ്യകക്ഷികളോട് ഉദാരമായി പെരുമാറി.

ദേവേന്ദ്ര ഫഡ്നാവിസിന്റെ രാഷ്ട്രീയവളര്‍ച്ച അതിവേഗമായിരുന്നു. ജനസംഘത്തിന്റെയും ബിജെപിയുടെയും നേതാവായിരുന്ന ഗംഗാധര്‍ ഫഡ്നാവിസിന്റെ മകനാണ് ഇദ്ദേഹം. നാഗ്പുരുകാരനായ മുന്‍ ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ തന്റെ രാഷ്്ട്രീയ ഗുരു എന്നാണ് ഫഡ്നാവിസ് വിശേഷിപ്പിക്കുന്നത്. 1989ല്‍ എ.ബി.വി.പി അംഗമായ ഫഡ്നാവിസ് ഇരുപത്തിരണ്ടാം വയസില്‍ നാഗ്പുര്‍ നഗരസഭാംഗമായി. 27-ാം വയസില്‍ നാഗ്പുരിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി. 1999ല്‍ ആദ്യമായി നിയമസഭാംഗമായി. 2004, 2009, 2014, 2019, 2024 തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു.

ഫഡ്നാവിസ് മഹാരാഷ്ട്രയിലെ രണ്ടാമത്തെ ബ്രാഹ്‌മണ മുഖ്യമന്ത്രിയാണ്. ശിവസേന നേതാവ് മനോഹര്‍ ജോഷിയാണ് ആദ്യത്തെയാള്‍. 2014ല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരിക്കേയാണ് ഫഡ്നാവിസ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചത്. നരേന്ദ്ര മോദിയുടെ പൂര്‍ണ പിന്തുണയും ഫഡ്നാവിസിനുണ്ടായിരുന്നു. 288 അംഗ നിയമസഭയില്‍ 122 സീറ്റാണു ബി.ജെ.പി നേടിയത്. എല്ലാ പാര്‍ട്ടികളും വെവ്വേറെ മത്സരിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. വൈകാതെ ശിവസേന സര്‍ക്കാരിന്റെഭാഗമായി.

ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തില്‍ ഏകകണ്ഠമായാണു ഫഡ്‌നാവിസിനെ നേതാവായി തിരഞ്ഞെടുത്തത്. പിന്നാലെ, ഏക്‌നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ക്കൊപ്പം ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫഡ്‌നാവിസ് അവകാശം ഉന്നയിച്ചു. മുഖ്യമന്ത്രിപദം സാങ്കേതികം മാത്രമാണെന്നും മൂന്നു പേരും ചേര്‍ന്നായിരിക്കും സര്‍ക്കാരിനെ നയിക്കുകയെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ബിജെപി മുംബൈ ഘടകം അധ്യക്ഷന്‍ ആശിഷ് ഷേലാര്‍ ചീഫ് വിപ്പാകും. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന ഏക്‌നാഥ് ഷിന്‍ഡെ (ശിവസേന ഷിന്‍ഡെ) ആഭ്യന്തര വകുപ്പിനായി സമ്മര്‍ദം തുടരുകയാണ്. അജിത് പവാര്‍ (എന്‍സിപി അജിത്) ഉപമുഖ്യമന്ത്രി പദവിയില്‍ തുടരും. ആസാദ് മൈതാനത്തു വ്യാഴാഴ്ച്ച വൈകിട്ടാണു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 19 മുഖ്യമന്ത്രിമാര്‍, ബോളിവുഡ് താരങ്ങള്‍, വ്യവസായ പ്രമുഖര്‍ എന്നിവരുള്‍പ്പടെ പതിനായിരക്കണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment