by webdesk1 on | 27-11-2024 07:33:23 Last Updated by webdesk1
ജറുസലം: ഇസ്രയേലും ലബനനും തമ്മില്‍ നടന്നുവന്ന സംഘര്‍ഷം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിളിച്ചു ചേര്‍ത്ത സുരക്ഷാ മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു. യു.എസ്-ഫ്രഞ്ച് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയിലെ താവളങ്ങളൊഴിഞ്ഞ് ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറണം. ലബനന്‍ അതിര്‍ത്തിയില്‍ നിന്നു സൈന്യത്തെ ഇസ്രയേല്‍ പിന്‍വലിക്കും. എന്നാല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പു നല്‍കി.
ഇറാനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, സൈന്യത്തിന് വിശ്രമം നല്‍കുന്നതിനൊപ്പം കുറവുവന്ന ആയുധങ്ങള്‍ വീണ്ടും സംഭരിക്കുക, ഹമാസിനെ ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് വെടിനിര്‍ത്തലിനു കാരണമെന്ന് നെതന്യാഹു പറഞ്ഞു. ആക്രമണം ആരംഭിച്ച ദിനങ്ങളെ അപേക്ഷിച്ച് ഹിസ്ബുല്ല വളരെ ദുര്‍ബലമാണെന്നും അവരുടെ നേതൃനിരയെ വധിച്ചതിനൊപ്പം മിസൈലുകളും റോക്കറ്റുകളും തകര്‍ത്തു. അവരുടെ ആയിരക്കണക്കിന് പോരാളികളെ നിര്‍വീര്യമാക്കി. അതിര്‍ത്തിക്കടുത്തുള്ള ഹിസ്ബുല്ല അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു എന്നും നെതന്യാഹു പറഞ്ഞു.
യു.എസ് തയാറാക്കിയ വെടിനിര്‍ത്തല്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്‌സ്‌റ്റൈന്‍ ലബനനും ഇസ്രയേലും സന്ദര്‍ശിച്ചിരുന്നു. വെടിനിര്‍ത്തല്‍ ശുപാര്‍ശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ലബനനില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്മാറാനും ലബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ 2006ലെ യു.എന്‍ രക്ഷാസമിതി പ്രമേയമനുസരിച്ചുള്ള സമാധാനസേനയുടെ കാവല്‍ തുടരാനുമാണു യു.എസ് നിര്‍ദേശം. എന്നാല്‍, സുരക്ഷാപ്രശ്‌നമുണ്ടായാല്‍ ലബനനില്‍ എവിടെയും കടന്ന് ഹിസ്ബുല്ലയെ ആക്രമിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു.
ഗാസയില്‍ 13 മാസമായി ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തിനിടെ 3760 പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലിന് 82 പട്ടാളക്കാരെയും 47 പൗരരെയും നഷ്ടപ്പെട്ടു. പേജര്‍ സ്‌ഫോടന പരമ്പരയ്ക്കു പിന്നാലെ സെപ്റ്റംബര്‍ അവസാനമാണ് ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ലെബനനില്‍ പൂര്‍ണതോതിലുള്ള യുദ്ധമാരംഭിച്ചത്.
വെടിനിര്‍ത്തല്‍ക്കരാറിന് അനുമതി നല്‍കുന്നതിനുമുന്നോടിയായി ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരുന്നു. മധ്യ ബയ്‌റുത്തിലും നഗരത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേലി പോര്‍വിമാനങ്ങള്‍ ശക്തമായ ബോംബാക്രമണം നടത്തി. ബയ്‌റുത്തിലെ 20 കെട്ടിടങ്ങള്‍കൂടി ഒഴിയാന്‍ സൈന്യം നിര്‍ദേശിച്ചു. വെടിനിര്‍ത്തലിനുള്ള തീരുമാനം വരുംമുന്‍പ് ഹിസ്ബുള്ളയുടെ കൂടുതല്‍ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. തിങ്കളാഴ്ച ലെബനനിലുണ്ടായ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു.