by webdesk2 on | 06-07-2025 03:57:46 Last Updated by webdesk2
കൊച്ചി: മലയാള സിനിമയിലെ മഹാനടൻ പ്രേം നസീറിനെതിരായ അപകീർത്തികരമായ പരാമർശത്തിൽ നടൻ ടിനി ടോം മാപ്പ് ചോദിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടിനി ടോം മാപ്പപേക്ഷ നടത്തിയത്. ഒരു അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങളുടെ ചെറിയ ഭാഗം അടർത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ടിനി ടോം ഒരു വീഡിയോ സന്ദേശത്തിൽ വിശദീകരിച്ചു.
പ്രേം നസീറിനെപ്പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ടിനി ടോം വ്യക്തമാക്കി. സീനിയറായ ഒരാൾ തന്നോട് പറഞ്ഞ കാര്യമാണ് താൻ അഭിമുഖത്തിൽ പങ്കുവെച്ചതെന്നും, എന്നാൽ ഇപ്പോൾ അദ്ദേഹം അത് നിഷേധിക്കുകയാണെന്നും ടിനി കൂട്ടിച്ചേർത്തു.
അവസാനകാലത്ത് പ്രേം നസീർ അവസരങ്ങൾക്കായി ബഹുദൂറിന്റെയും അടൂർ ഭാസിയുടെയും വീട്ടിൽ ചെന്ന് കരയാറുണ്ടായിരുന്നു എന്നായിരുന്നു ഒരു അഭിമുഖത്തിൽ ടിനി ടോം പറഞ്ഞത്. ഈ പരാമർശം സിനിമാ മേഖലയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ടിനി ടോമിന്റെ പരാമർശങ്ങൾക്കെതിരെ സംവിധായകൻ എം.എ. നിഷാദ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ ആലപ്പി അഷ്റഫ്, നടൻ മണിയൻപിള്ള രാജു എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ടിനി ടോമിന്റെ മാപ്പപേക്ഷ.