News Kerala

ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റി, ഒരു വകുപ്പുമായും ചര്‍ച്ച നടത്തിയിട്ടില്ല: വിഡി സതീശന്‍

Axenews | ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റി, ഒരു വകുപ്പുമായും ചര്‍ച്ച നടത്തിയിട്ടില്ല: വിഡി സതീശന്‍

by webdesk2 on | 30-01-2025 12:10:34

Share: Share on WhatsApp Visits: 36


ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റി, ഒരു വകുപ്പുമായും ചര്‍ച്ച നടത്തിയിട്ടില്ല:  വിഡി സതീശന്‍

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാല എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഒരു വകുപ്പുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സര്‍ക്കാര്‍ മദ്യനയം മാറ്റിയത്. മദ്യ നയം മാറും മുന്‍പ് അവര്‍ അവിടെ സ്ഥലം വാങ്ങി. മദ്യനയം മാറും എന്ന് കമ്പനി എങ്ങിനെ അറിഞ്ഞു? അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഡല്‍ഹി മദ്യനയ കേസില്‍ പ്രതിയാണ് കമ്പനി. ഈ കാര്യങ്ങളൊന്നും മന്ത്രി പറഞ്ഞില്ല. ഇതിന് പിന്നില്‍ ദുരൂഹമായ ഇടപാടുകള്‍ നടന്നിട്ടുണ്ട്. മദ്യനയം മാറിയത് കേരളത്തില്‍ ആരും അറിഞ്ഞില്ല, എന്നാല്‍ മധ്യപ്രദേശുകാര്‍ അറിഞ്ഞു. കോളജ് നിര്‍മ്മിക്കാനെന്ന് പറഞ്ഞാണ് ഭൂമി വാങ്ങിയത്. പിന്നില്‍ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.

ബ്രൂവറി വന്നാല്‍ പാലക്കാട് വലിയ ജലക്ഷാമം ഉണ്ടാവും. ജലക്ഷാമം കൊണ്ട് പല പദ്ധതികളും ഉപേക്ഷിക്കേണ്ടി വന്നുവെന്ന് പാലക്കാട്  എം.പിയായിരിക്കെ പറഞ്ഞ ആളാണ് എം.ബി.രാജേഷെന്നും സതീശന്‍ പറഞ്ഞു. സന്തുലിത പദ്ധതികള്‍ മാത്രമേ ഇവിടെ പറ്റൂ എന്ന് ആണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇന്നിപ്പോള്‍ അദ്ദേഹം മന്ത്രി ആയപ്പോള്‍ ആ സാഹചര്യം എങ്ങനെ മാറി? ഭൂഗര്‍ഭ ജലം കുറവായ സ്ഥലത്ത് ആണ് വെള്ളം അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ബ്രൂവരി തുടങ്ങാന്‍ പോകുന്നത്.

ഈ പ്ലാന്റിന് ഒരു ദിവസം 50 ദശലക്ഷം മുതല്‍ 80 ദശലക്ഷം ലിറ്റര്‍ വരെ വെള്ളം ആവശ്യമുണ്ട്, കമ്പനിക്ക് വേണ്ടി വാദിക്കുന്നത് മന്ത്രിയാണ്. കോണ്‍ഗ്രസിനേക്കാള്‍ നന്നായി കുടിവെള്ള പ്രശ്‌നത്തെ കുറിച്ച് അറിയാവുന്നത് സിപിഐക്കാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.




Share:

Search

Recent News
Popular News
Top Trending


Leave a Comment