by webdesk3 on | 29-01-2025 01:34:59 Last Updated by webdesk3
നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ലോക്കപ്പില്‍ എത്തിയപ്പോള്‍ ആദ്യം ചോദിച്ചത് ചിക്കനും ചോറും. എന്നാല്‍ പോലീസ് ഇയാള്‍ക്ക് മെസ്സില്‍ നിന്നും ഇഡ്ഡലിയും ഓംലറ്റുമാണ് വാങ്ങിച്ചു നകിയത്. ഇയാള്‍ യാതൊരുവിധ കൂസലുമില്ലാതെ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇപ്പോള്‍ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലുള്ള ചെന്താമരയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്നലെ ഇയാളുടെ വീടിന് സമീപത്തു നിന്നുമായിരുന്നു പിടികൂടിയത്. പ്രതിയുടെ വിശദമായ മൊഴി പോലീസ് ഇതിനകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പ്രതിയുടെ മൊഴിയെടുത്തത്.
പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാനാണെന്നും പാലക്കാട് എസ്പി അജിത് കുാമര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തും. 2019 മുതല്‍ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നു. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതിയിരുന്നത്. ഇതോടെയാണ് സജിതയെ കൊലപ്പെടുത്തിയത്.
2019ല്‍ സജിതയെ കൊലപ്പെടുത്തിയശേഷം പോത്തുണ്ടി മലയിലേക്ക് കയറിയ ചെന്താമര അഞ്ചുദിവസമാണ് മലയില്‍ കഴിഞ്ഞത്. തുടര്‍ന്ന്, വിശപ്പ് സഹിക്കാനാവാതെ വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ഇത്തവണ ഒളിവുതാമസം 36 മണിക്കൂര്‍ മാത്രമാണ് നീണ്ടത്. ചെന്താമര നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ഒരുമാസമായി തിരുത്തമ്പാടം ബോയന്‍ കോളനിയിലെ വീട്ടില്‍ താമസമുറപ്പിച്ചിരുന്നത്.