by webdesk1 on | 29-01-2025 07:25:16
ന്യൂഡൽഹി: പത്ത് വർഷത്തിലേറെയായി ഭരണം ഇല്ലാത്തതോടെ ദരിദ്ര പാർട്ടിയായി മാറിയ കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കായി ചെലവഴിച്ചത് 121.47 കോടി രൂപ. ഒന്നാം ഭാരത് ജോഡോ യാത്രയ്ക്ക് 71.84 കോടി ചെലവാക്കിയപ്പോൾ രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് ചെലവഴിച്ചത് 49.63 കോടിയും.
സമ്പത്തിൽ ബി.ജെ.പിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് കോൺഗ്രസിന്റെ സ്ഥാനമെങ്കിലും ബി.ജെ.പിയുടെ പക്കൽ ഉള്ളതിന്റെ നാലിലൊന്നു പോലും കോൺഗ്രസിന്റെ കയ്യിൽ ഇല്ല. രാജ്യത്ത് ഏറ്റവും കൂടുതൽ പണവും ബാങ്ക് ബാലൻസുമുള്ള പാർട്ടി ബി.ജെ.പി ആണ്.
7113.80 കോടി രൂപയാണ് ബി.ജെ.പിയുടെ കൈവശമുള്ള പണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ കൈവശം 857.15 കോടി രൂപയുണ്ട്.
2023-24 ൽ സംഭാവനയായി ബി.ജെ.പി 2042.75 കോടി കൈപ്പറ്റിയപ്പോൾ കോൺഗ്രസിന് കിട്ടിയത് 396.75 കോടി മാത്രം. ഇലക്ട്രൽ ബോണ്ടിലൂടെ മാത്രം 1685.69 കോടിയാണ് ബി.ജെ.പിയുടെ സമ്പാദ്യം. കോൺഗ്രസിന് കിട്ടിയതാകട്ടെ 828.36 കോടിയും.
2023-24 ൽ 1754.06 കോടിയാണ് ബി.ജെ.പി ചിലവഴിച്ചത്. 2022-23 ൽ 1092 കോടി ചിലവാക്കിയപ്പോൾ കോൺഗ്രസ് 2023-24 619.67 കോടിയും 2022-23 192.56 കോടിയുമാണ് ചിലവാക്കിയത്. പരസ്യച്ചെലവ് ഇനത്തിൽ 591 കോടി ബി.ജെ.പി ചിലവാക്കിയപ്പോൾ കോൺഗ്രസ് 251.67 കോടിയും ചിലവഴിച്ചു.
അതേസമയം ഇലക്ഷൻ പ്രചരണത്തിന് സ്ഥാനാർഥികൾക്കു ഏറ്റവും കൂടുതൽ പണം നൽകിയത് കോൺഗ്രസ് ആണ്. ഏത് വിധേയനേയും ഭരണം പിടിക്കാൻ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 238.55 കോടിയാണ് കോൺഗ്രസ് ഈ ഇനത്തിൽ ചിലവാക്കിയത്. തിരഞ്ഞെടുപ്പിൽ ജയിച്ച ബി.ജെ.പി ആകട്ടെ 191.06 കോടി മാത്രമാണ് തിരഞ്ഞെടുപ്പ് പ്രചരത്തിനായി സ്ഥാനാർഥികൾക്ക് നൽകിയത്.