by webdesk1 on | 21-01-2025 09:18:43 Last Updated by webdesk1
കോഴിക്കോട്: വിഭാഗീയത രൂക്ഷമായ ബി.ജെ.പി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ മറുമരുന്ന്. കെ.സുരേന്ദ്രന്‍ സ്ഥാനമൊഴിയുമ്പോള്‍ സംസ്ഥാന അധ്യക്ഷ പദവിലേക്ക് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ആലോചന. സംസ്ഥാനത്തു നിന്നുള്ള പലരുടേയും പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും അതൊക്കെ വിഭാഗീയതയും തര്‍ക്കങ്ങളും കൂടുതല്‍ വഷളാക്കുകയുള്ളൂ എന്ന കണ്ടതിനാലാണ് മലയാളിയെങ്കിലും പുറത്തുനിന്ന് ഒരാളെ സംസ്ഥാന നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്.
രാജീവ് ചന്ദ്രശേഖറുമായി ഇക്കാര്യത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വവും ആര്‍.എസ്.എസ് നേതൃത്വവും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലെ ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ അടക്കമുള്ള കാര്യങ്ങളും കേരളത്തില്‍ സ്ഥിരമായി നില്‍ക്കേണ്ടി വരുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളും രാജീവ് ചന്ദ്രശേഖര്‍ ദേശീയ നേതാക്കള്‍ക്ക് മുന്‍പില്‍ അറിയിച്ചു എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുന്ന കാര്യത്തില്‍ രാജീവ് ചന്ദ്രശേഖറനുമേല്‍ നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയുമാണ്.
എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കാന്‍ പറ്റുന്ന ആള്‍ എന്ന നിലയിലാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും ആര്‍.എസ്.എസും രാജീവ് ചന്ദ്രശേഖറിലേക്ക് എത്തിയത്. പുതിയ തലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ് എന്നതാണ് ബി.ജെ.പി. നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നല്‍കുന്ന പരിഗണന. കേരളംപോലെ സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ചാല്‍ അതിലൂടെ പാര്‍ട്ടിക്ക് വരുന്ന സ്വീകാര്യത വര്‍ധിക്കുമെന്ന് ഇവര്‍ കരുതുന്നു.
അതേസമയം സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവി നല്‍കിയതില്‍ രാജീവ് ചന്ദ്രശേഖറിനുണ്ടായ അതൃപ്തിക്ക് പരിഹാരം എന്ന നിലയിലും നേതൃത്വം ഇതിനെ കാണുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാന്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളായ മുഴുവന്‍ പേരെയും നേരിട്ട് കണ്ട് വോട്ടുകള്‍ ഉറപ്പിക്കാനാണ് പദ്ധതി. ഈ കാര്യത്തില്‍ ഉള്‍പ്പടെ പൊതുജനങ്ങളുമായി കൂടുതല്‍ ആശയവിനിമയം നടത്താനും മികച്ച റിസല്‍ട്ട് ഉണ്ടാക്കാനും നേരത്തെ എം.പിയും മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നും കേന്ദ്രനേതൃത്വം കരുതുന്നു.
രാജീവിനെ കൂടാതെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി. രമേശിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. രമേശിനെ കൊണ്ടുവന്നാല്‍ അത് പാര്‍ട്ടിക്കുള്ളില്‍ എങ്ങനെയാണ് സ്വീകരിക്കപ്പെടുക എന്നും കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. അധ്യക്ഷനാക്കിയില്ലെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം രമേശിന് നല്‍കാനും ആലോചനയുണ്ട്. ശോഭാ സുരേന്ദ്രനെ നേതൃനിരയിലേക്ക് പരിഗണിച്ചെങ്കിലും അവസാനം ഇവരുടേ പേരുകളിലേക്ക് എത്തുകയായിരുന്നു. രാജീവ് ചന്ദ്രശേഖര്‍ വിയോജിപ്പ് അറിയിച്ചാല്‍ എം.ടി രമേശ് തന്നെയാകും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരിക. ആര്‍.എസ്.എസിന്റെ പിന്തുണയും എം.ടി രമേശിന് അനുകൂലഘടകമാണ്.
അഞ്ചു വര്‍ഷമായി ഭാരവാഹിത്വത്തില്‍ തുടരുന്നവര്‍ സ്ഥാനം ഒഴിയണമെന്ന നിര്‍ദേശം നടപ്പാക്കാനാണ് നിലവിലെ തീരുമാനം. അങ്ങനെയെങ്കില്‍ കെ.സുരേന്ദ്രന് അധ്യക്ഷസ്ഥാനത്ത് തുടരാനാവില്ല. കെ.സുരേന്ദ്രനെതിരെ കേരളത്തില്‍ നിന്നും പലവിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികച്ച നിലയില്‍ സുരേന്ദ്രന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്ന കെ.സുരേന്ദ്രനെ രാജ്യസഭാ അംഗത്വത്തിലേക്കോ സഹമന്ത്രി സ്ഥാനത്തേക്കോ പരിഗണിക്കുമെന്നും സൂചനകളുണ്ട്.
ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നീക്കം ആരംഭിച്ചത്. മാര്‍ച്ചിനകം പുതിയ സംസ്ഥാന അധ്യക്ഷനെ നിയമിക്കേണ്ടതുണ്ട്. ഇതിനുള്ളില്‍ എല്ലാ ജില്ലകളിലും പുതിയ അധ്യക്ഷന്‍മാരെ കണ്ടെത്തണം. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് ചുമതല പൂര്‍ണമായും പുതിയ കമ്മറ്റിയ്ക്കായിരിക്കും. തിരഞ്ഞെടുപ്പിന് കേരളത്തില്‍ വലിയ തയ്യാറെടുപ്പുകള്‍ തന്നെ നടത്തേണ്ടതിനാലാണ് മാര്‍ച്ചിനുള്ളില്‍ തന്നെ പുനസംഘടന പൂര്‍ത്തിയാക്കുന്നത്.