by webdesk1 on | 21-01-2025 07:21:17 Last Updated by webdesk1
വാഷിങ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റായി രണ്ടാം തവണയും ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെ ലോകത്തിന്റെ ഗതിവിഗതികളില്‍ തന്നെ കാതലായ മാറ്റങ്ങളാകും ഇനി സംഭവിക്കുക. അതിലേറ്റവും പ്രധാനം ലോകത്തിന്റെ സഞ്ചാരപദം തന്നെ വലത്തേക്കായിരിക്കുമെന്നതാണ്. കാരണം നാല് വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ വലത്പക്ഷ നയങ്ങള്‍ തിരിച്ചുവരികെയാണ്. ജോ ബൈഡന്‍ കൊണ്ടുവന്ന എല്ലാ പരിഷ്‌കാരങ്ങളും പുനര്‍വിചിന്തനത്തിന് വിധേയമാക്കും എന്ന് ട്രംപ് പറഞ്ഞതുതന്നെ മാറ്റത്തിന്റെ സൂചനയാണ്. അത് അമേരിക്കയെ മാത്രമല്ല ലോകത്തെ ആകെ മാറ്റി മറിച്ചേക്കാവുന്നതാണ്.
യുഎസിന്റെ 47-ാം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ട്രംപ് തന്റെ നയം വ്യക്തമാക്കി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ നിരാകരിച്ചും പാനമ കനാലിനെ തിരിച്ചെടുക്കുമെന്ന് ആവര്‍ത്തിച്ചുമായിരുന്നു ട്രംപിന്റെ കന്നി പ്രസംഗം. അമേരിക്കയുടെ സുവര്‍ണയുഗത്തിന് തുടക്കമാകുകയാണെന്നും 2025 ജനുവരി 20 യുഎസിന്റെ വിമോചന ദിനമാണെന്നും ട്രംപ് പറഞ്ഞു.
യുഎസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ഉത്തരവിലാകും ട്രംപ് ആദ്യം ഒപ്പുവയ്ക്കുക. രാജ്യത്തിന്റെ കുടിയേറ്റ നയത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്നതാണ്. അമേരിക്കയെ വീണ്ടും ഉല്‍പാദക രാജ്യമാക്കി മാറ്റുമെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ, പ്രകൃതിവാതക സമ്പത്തുള്ള സ്ഥലമാണ് അമേരിക്ക. അതിന് പുറമേ സ്വര്‍ണത്തിന്റെ വലിയ ശേഖരവും അമേരിക്കന്‍ മണ്ണിലുണ്ടെന്ന് ട്രംപ് പറയുന്നു. ഇവയൊക്കെ പരമാവധി ഉപയോഗപ്പെടുത്തി രാജ്യത്തെ ലോകത്തെ വലിയ സാമ്പത്തിക ശക്തിയായി നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്നും ട്രംപ് പറയുന്നു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൂര്‍ണമായും തള്ളുന്നതാണ് ട്രംപിന്റെ മറ്റൊരു പ്രധാന പ്രഖ്യാപനം. യുഎസില്‍ സ്ത്രീയും പുരുഷനും എന്ന രണ്ട് വിഭാഗങ്ങള്‍ മാത്രമേയുണ്ടാകൂവെന്നും അതിനുള്ള ഉത്തരവില്‍ ഒപ്പുവയ്ക്കുമെന്നുമാണ് ട്രംപ് പറയുന്നത്. ഇത് രാജ്യത്തിന് വലിയ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും വഴിവച്ചേക്കാം. മാത്രമല്ല ഭിന്നലിംഗക്കാരോടുള്ള ലോകത്തിന്റെ കാഴ്ച്ചപ്പാടില്‍ തന്നെ ഇത് മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം. അതേസമയം ബൈഡന്‍ കൊണ്ടുവന്ന എല്ലാ സെന്‍സര്‍ഷിപ്പും അവസാനിപ്പിച്ച് അഭിപ്രായ സ്വാതന്ത്ര്യം തിരികെ കൊണ്ടുവരാനുള്ള എക്്‌സിക്യുട്ടിവ് ഉത്തരവില്‍ ഒപ്പുവയ്ക്കുമെന്ന പ്രഖ്യാപനത്തെ ജനം കൈയ്യടിച്ച് സ്വീകരിച്ചിട്ടുമുണ്ട്.
പാരീസ് ഉടമ്പടിയില്‍ നിന്നുള്ള യുഎസന്റെ പിന്‍മാറ്റമാകും ട്രംപിന്റെ വരവോടെ രാജ്യത്തുണ്ടാകാന്‍ പോകുന്ന നയപരമായ പ്രധാന മാറ്റങ്ങളിലൊന്ന്. അമേരിക്കയ്ക്കു മേല്‍ ചുമത്തുന്ന അതേ ഇറക്കുമതി തീരുവ എല്ലാ രാജ്യങ്ങള്‍ക്കും ചുമത്തും. ആഗോള ഇറക്കുമതിക്ക് 10 ശതമാനവും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനവും കനേഡിയന്‍, മെക്സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്ന നയമാണ് ട്രംപ് മുന്നോട്ട് വച്ചത്. യുക്രെയിനിലേക്ക് അയച്ച ആയുധങ്ങള്‍ക്ക് യൂറോപ്പ് യുഎസിന് പണം തിരികെ നല്‍കുക, ചൈനയുടെ ഉടമസ്ഥതയില്‍ ഉള്ള അടിസ്ഥാന സൗകര്യങ്ങളില്‍ നിലപാട് കടുപ്പിക്കുക തുടങ്ങിയവയും വിദേശനയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുറ്റവും കുടിയേറ്റവും-ലോക്കല്‍ പോലീസ് നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഫെഡറല്‍ സേനയെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരികള്‍ അടക്കമുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതു ആനുകൂല്യങ്ങള്‍ തടയുക,യാത്രാനിരോധനം പുനഃസ്ഥാപിക്കുക, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കും. കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.
സ്‌കൂള്‍ പിന്‍സിപ്പിലിനെ തിരഞ്ഞെടുക്കാനുള്ള അധികാരം മാതാപിതാക്കള്‍ക്ക് നല്‍കുമെന്നതാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന്. അധ്യാപക കാലാവധി അവസാനിപ്പിക്കുക, ദേശസ്‌നേഹികളായ അധ്യാപകര്‍ക്കായി ഒരു ക്രെഡന്‍ഷ്യല്‍ ബോഡി സൃഷ്ടിക്കുക, സ്‌കൂളുകളില്‍ പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കുക, സ്‌കൂളിലെ പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികളെ പുറത്താക്കുക,സ്‌കൂള്‍ തിരഞ്ഞെടുപ്പ് നയങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സായുധരായ അധ്യാപകരെ പിന്തുണയ്ക്കുക തുടങ്ങിയവ മാറ്റങ്ങള്‍ക്കും വരും നാളുകളില്‍ അമേരിക്ക സാക്ഷ്യം വഹിക്കും.
തലസ്ഥാന നഗരമായ വാഷിങ്ടണ്‍ ഡിസിയിലെ യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തിലെ റോട്ടന്‍ഡ ഹാളില്‍ വിപുലമായ ചടങ്ങുകളോടെയായിരുന്നു ട്രംപിന്റെ സ്ഥാനാരോഹണം. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. 1861-ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിളും 1955-ല്‍ തന്റെ അമ്മ നല്‍കിയ ബൈബിളും തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്‍, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, മുന്‍ യു.എസ് പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ, ഹിലരി ക്ലിന്റണ്‍, ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്, ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ്, മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്ട്മാന്‍, ആല്‍ഫാബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചൈ, ഹംഗറിയുടെ പ്രധാനമന്ത്രി വിക്തോര്‍ ഓര്‍ബന്‍, അര്‍ജന്റീന പ്രസിഡന്റ് ഹാവിയേര്‍ മിലേയ്, ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്, ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജിയ മെലോണി, എല്‍സാല്‍വദോര്‍ പ്രസിഡന്റ് നയീബ് ബുക്കേലെ, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങി ലോകനേതാക്കന്‍മാരും സമ്പന്നരും ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.