by webdesk1 on | 20-01-2025 07:14:12 Last Updated by webdesk1
വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വന്‍ സംഭവവികാശങ്ങളാണ് അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്നത്. തെരുവില്‍ തുടങ്ങി ഭരണസിരാകേന്ദ്രത്തില്‍ വരെ ട്രംപിനെതിരെ ആസൂത്രിത നിക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ സ്ഥാനാരോഹണം അംഗീകരിക്കാതെ സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ആളുകള്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധമുയര്‍ത്തി. ഇതിന്റെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ ട്രംപിന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്ക് മുന്‍കൂര്‍ മാപ്പും നല്‍കി ജോ ബൈഡനും അപ്രതീക്ഷിത പണികൊടുത്തു.
ബൈഡന്റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് ഡോ.ആന്റണി ഫൗച്ചി, റിട്ടേര്‍ഡ് ജനറല്‍ മാര്‍ക്ക് മില്ലി, 2021ല്‍ കാപ്പിറ്റോള്‍ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് അന്വേഷിച്ച ഹൗസ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ മാപ്പ് പ്രഖ്യാപിച്ച് ബൈഡന്‍ ഉത്തരവിറക്കിയത്. ട്രംപ് അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാതിരിക്കാനാണ് ബൈഡന്റെ നീക്കം. ഒരാള്‍ക്കെതിരേ കുറ്റം ചുമത്തപ്പെടുകയോ കേസെടുത്ത് അന്വേഷണം നടത്തുകയോ ചെയ്യുന്നതിന് മുന്‍പുതന്നെ അയാളെ ശിക്ഷയില്‍നിന്ന് ഒഴിവാക്കാനുള്ള പ്രസിഡന്റിന്റെ പ്രത്യേക അവകാശമാണ് ബൈഡന്‍ ഇവിടെ ഉപയോഗിച്ചത്.
നേരത്തെ ട്രംപ് തന്റെ ശത്രുക്കളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയമായി എതിര്‍ത്തവരും കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ട്രംപിനെതിരെ നിലകൊണ്ടവരുമെല്ലാമാണ് ഈ പട്ടികയിലുണ്ടായിരുന്നത്. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇവര്‍ക്കെതിരെയെല്ലാം നടപടികളുണ്ടാകുമെന്ന സൂചനയും ട്രംപ് പലപ്പോഴായി നല്‍കിയിരുന്നു. കാപ്പിറ്റോള്‍ കലാപത്തിനെ ന്യായീകരിക്കുകയും വിവാദങ്ങളില്‍ കൂടെ നില്‍ക്കുകയും ചെയ്ത പലര്‍ക്കും ട്രംപ് ക്യാബിനറ്റ് പദവികളും പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയുടെ കോവിഡ് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ നേതൃത്വമായിരുന്നു ബൈഡന്റെ മുന്‍ ആരോഗ്യ ഉപദേഷ്ടാവ് കൂടിയായ ഡോ.ആന്റണി ഫൗച്ചിക്ക്. കോവിഡ് വ്യാപനത്തിന്റെ സമയത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയത് പോലുള്ള നടപടികള്‍ക്ക് ബൈഡന് ഉപദേശം നല്‍കിയത് ഇദ്ദേഹമായിരുന്നു. ഈ വിഷയത്തില്‍ ആന്റണി ഫൗച്ചിക്കെതിരെ ട്രംപും അദ്ദേഹത്തിന്റെ അനുയായികളും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. മുന്‍ സൈനിക തലവനായ ജന. മാര്‍ക്ക് മില്ലിയും ട്രംപിന്റെ പ്രധാന ശത്രുക്കളിലൊരാളാണ്. ട്രംപിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചിട്ടുള്ള ജന. മാര്‍ക്ക് മില്ലി കാപ്പിറ്റോള്‍ കലാപത്തില്‍ ട്രംപിനുള്ള പങ്കും ഉയര്‍ത്തിക്കാട്ടിയിരുന്നു.
അതേസമയം ട്രംപിനെതിരെ വന്‍ പ്രതിഷേധമാണ് രാജതലസ്ഥാനത്ത് കണ്ടത്. പീപ്പിള്‍ മാര്‍ച്ച് എന്ന പേരിലായിരുന്നു മാര്‍ച്ച്. കുടിയേറ്റം, പ്രത്യുത്പാദന അവകാശങ്ങള്‍, കാലവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെയാണ് സ്ത്രീകളുടെ നേതൃത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. ആയിരങ്ങളാണ് പ്രതിഷേധ റാലിയില്‍ അണിനിരന്നത്.
2017 ല്‍ ട്രംപ് ആദ്യമായ അധികാരത്തിലേറിയ അന്നും പീപ്പിള്‍സ് മാര്‍ച്ച് അരങ്ങേറിയിരുന്നു. രണ്ടാമതും ട്രംപ് ഭരണത്തിലേറുന്നതില്‍ കടുത്ത ആശങ്കയാണ് പീപ്പിള്‍സ് മാര്‍ച്ച് അംഗങ്ങള്‍ പങ്കുവെയ്ക്കുന്നത്. ട്രംപിനെ വീണ്ടും തിരഞ്ഞെടുത്ത ജനങ്ങളുടെ നടപടിയില്‍ സന്തുഷ്ടയെന്നും രാജ്യം ഒരു വനിതയെ തിരഞ്ഞെടുക്കാത്തതില്‍ ഏറെ സങ്കടമുണ്ടെന്നും പ്രതിഷേധകാര്‍ പ്രതികരിച്ചു.
അതേസമയം ട്രംപ് അധികാരമേറുന്നതിന് തൊട്ട് പിന്നാലെ തന്നെ 200 ഓളം ഉത്തരവുകളില്‍ ഒപ്പുവെച്ചേക്കുമെന്നാണ് വിവരം. കുടിയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ട്രംപ് സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയേക്കും. ഭരണത്തിലേറുന്നതിന് മുന്‍പ് തന്നെ കുടിയേറ്റത്തിന് കടിഞ്ഞാണ്‍ ഇടുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകളെ കുടിയൊഴിപ്പിക്കും എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
താന്‍ അധികാരത്തിലെത്തിയാല്‍ ഹരിതചട്ടങ്ങള്‍ പിന്‍വലിച്ച് ഖനനം പുനഃസ്ഥാപിക്കുമെന്നും അനധികൃത കുടിയേറ്റം അവസാനിപ്പിക്കുമെന്നും അതിര്‍ത്തിയില്‍ മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കമ്യൂണിസ്റ്റുകള്‍, മാര്‍ക്സിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍ തുടങ്ങിയവരെ യുഎസില്‍നിന്നു പുറത്താക്കുമെന്നും ട്രംപ് പ്രഖ്യാപനം നടത്തിയിരുന്നു. തൊഴില്‍ നൈപുണ്യം അനുസരിച്ച് മാത്രം വിദേശികള്‍ക്ക് ജോലി നല്‍കുന്ന രീതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.