by webdesk1 on | 18-01-2025 08:49:16 Last Updated by webdesk1
ടെല്‍ അവീവ്: ഖത്തറിന്റെ സാന്നിധ്യത്തില്‍ അമേരിക്ക കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും അംഗീകരിച്ചതോടെ ഒരിടവേളയ്ക്ക് ശേഷം ലോകത്തെ ആകെ ഭീതിയിലാഴ്ത്തിയ ഒന്നര വര്‍ഷത്തെ ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിന് താല്‍കാലിക ആശ്വാസമാകും. വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്ന കരാര്‍ ശനിയാഴ്ച പുലര്‍ച്ചെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇസ്രയേല്‍ മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വരുമെന്നും ബന്ദികളെ അന്നു തന്നെ മോചിപ്പിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അമേരിക്കയുടെ നിര്‍ന്തര സമര്‍ദ്ദമാണ് കരാര്‍ അംഗീകരക്കാന്‍ ഇസ്രയേലിനേയും നിര്‍ബന്ധിച്ചത്. മുഖം തിരിഞ്ഞു നിന്നാല്‍ ഉപരോധം ഉള്‍പ്പടെയുള്ള പ്രതിസന്ധികളേ നേരിടേണ്ടിവരുമെന്ന ഘട്ടമെത്തിയതോടെ കരാര്‍ അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗം ഉണ്ടായിരുന്നില്ല. ഹമാസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ വെടിനിര്‍ത്തലാണ് ഇത്. സുരക്ഷാ കാബിനറ്റ് നല്‍കിയ ശുപാര്‍ശയെ തുടര്‍ന്നാണ് 33 അംഗ മന്ത്രിമാരുടെ സംഘം കരാറിന് അംഗീകാരം നല്‍കിയത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഏഴ് മണിക്കൂറിലധികം നീണ്ടു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിക്കപ്പെടേണ്ട 700-ലധികം പലസ്തീന്‍ തടവുകാരുടെ പട്ടിക ഇസ്രായേല്‍ നീതിന്യായ മന്ത്രാലയം പ്രസിദ്ധീകരിച്ചതായാണ് റിപ്പോര്‍ട്ട്. മന്ത്രിസഭ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതിന് പിന്നാലെ ശനിയാഴ്ച പുലര്‍ച്ചെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിലെ ബന്ദികളെ ഹമാസും മോചിപ്പിക്കും.
അതേസമയം പ്രാരംഭ ഘട്ടത്തില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ച 33 ബന്ദികളുടെ ഐഡന്റിറ്റിയും അവരുടെ ആരോഗ്യസ്ഥിതിയും സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതും ഗുരുതരമായി തകര്‍ന്ന ഗാസ മേഖലയ്ക്ക് മാനുഷിക സഹായം വര്‍ധിപ്പിക്കുന്നതും കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ നീതിന്യായ മന്ത്രാലയം 95 പലസ്തീന്‍ തടവുകാരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമായിരിക്കും ബന്ദികളുടെ മോചനം. കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രായേല്‍ സൈന്യം ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പിന്‍വാങ്ങും. സൈന്യം ക്രമേണ പിന്‍വാങ്ങുമ്പോള്‍ സൈനിക സാന്നിധ്യമുള്ള പ്രദേശങ്ങളിലേക്കോ ഇസ്രായേല്‍-ഗാസ അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലേക്കോ താമസക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്ന് സൈന്യം അറിയിച്ചു.
ഇസ്രായേല്‍ സേനയ്‌ക്കെതിരായ ഭീഷണികള്‍ക്ക് ശക്തമായ പ്രതികരണം ലഭിക്കുമെന്ന മുന്നറിയിപ്പും സൈന്യം നല്‍കി. 2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ ഇസ്രായേല്‍ ആക്രമണത്തോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതില്‍ ഏകദേശം 1200 പേര്‍ കൊല്ലപ്പെടുകയും 250 ബന്ദികളാവുകയും ചെയ്തു. ഏകദേശം 100 പേര്‍ ഇപ്പോഴും തടവിലാണ്. ഇസ്രായേലിന്റെ തിരിച്ചടിയില്‍ പലസ്തീനിലും ഗാസയിലുമായി പതിനായിരക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.