by webdesk1 on | 17-01-2025 07:23:34 Last Updated by webdesk1
ന്യൂയോര്‍ക്ക്: യുദ്ധങ്ങള്‍ അവസാനിപ്പിച്ച പ്രസിഡന്റ് എന്ന ഖ്യാതിയുമായി പടിയിറങ്ങാമെന്ന ജോ ബൈഡന്റെ മോഹത്തിനേറ്റ വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണം. ബൈഡന്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ലോകത്തെ ആകെ ഞെട്ടിച്ചുകൊണ്ട് ഇസ്രയേല്‍ ആക്രമണം തുടര്‍ന്നത്. തങ്ങളുടെ വിരലുകള്‍ ഇപ്പോഴും ട്രിഗറില്‍തന്നെയാണെന്നും സമാധാന കരാര്‍ പൂര്‍ണമായി അംഗീകരിച്ചിട്ടില്ലെന്നും ഇസ്രയേല്‍ പറയുകവഴി കരാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന സൂചനകൂടിയാണ് നല്‍കിയിരിക്കുന്നത്.
താന്‍ പ്രസിഡന്റായാല്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കുമെന്ന ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ജോ ബൈഡന്‍ വെടി നിര്‍ത്തല്‍ കരാര്‍ കൊണ്ടുവന്നത്. കാലങ്ങളായി പശ്ചിമേഷ്യയില്‍ പുകഞ്ഞ് കത്തുന്ന ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാനായി എന്ന ക്രെഡിറ്റ് സ്വന്തമാക്കുകയായിരുന്നു ബൈഡന്റെ ശ്രമം. പക്ഷം അത് അമ്പേ പരാജയപ്പടുന്നതാണ് കാഴ്ച്ച.
പുതിയ പ്രസിഡനന്റായി ട്രംപ് ചുമതലയേല്‍ക്കാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ അവസാന ശ്രമവും പാളിയതിന്റെ ജാള്യതയും ബൈഡനുണ്ട്. എങ്കിലും കാരാറിന്റെ ക്രെഡിറ്റ് തനിക്ക് തന്നെയാണെന്ന അവകാശവാദമുയര്‍ത്തി പിടിച്ചു നില്‍ക്കാനാണ് ബൈഡനും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ശ്രമിക്കുന്നത്. വിട്ടുകൊടുക്കാന്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തയാറല്ല.
വെടിനിര്‍ത്തല്‍ കരാറിനായി സര്‍ക്കാര്‍ നടത്തിയ നീണ്ട പരിശ്രമങ്ങള്‍ ഊന്നിപ്പറഞ്ഞായിരുന്നു ബൈഡന്റെ വിടവാങ്ങല്‍ പ്രസംഗം. ഖത്തറിന്റേയും അമേരിക്കയുടേയും നേതൃത്വത്തില്‍ നടന്ന സമാധാന നീക്കങ്ങള്‍ തന്റെ കരിയറിലെ തന്നെ ഏറ്റവും പ്രയാസമേറിയ ഒന്നായിരുന്നുവെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍-ഹമാസ് ധാരണയ്ക്കായി ഒരു വര്‍ഷത്തിലേറെ പരിശ്രമിക്കേണ്ടി വന്നെന്നും ബൈഡന്‍ പറഞ്ഞു.
എന്നാല്‍ ക്രെഡിറ്റ് ബൈഡന് വിട്ടുകൊടുക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. ഈ ചര്‍ച്ചകള്‍ തന്നെ സാധ്യമായത് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ ചരിത്ര വിജയത്തോടെയാണെന്നും താന്‍ നേതൃത്വം കൊടുക്കുന്ന ഭരണകൂടം സമാധാനം ഉറപ്പിക്കാന്‍ ഒപ്പമുണ്ടാകുമെന്ന് ലോകത്തിലാകെ ഉണ്ടായ ശുഭാപ്തി വിശ്വാസത്തിന്റെ ഫലമാണ് വെടിനിര്‍ത്തല്‍ കരാറെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
എന്നാല്‍ ബൈഡന്റെ പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്കും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സംയുക്തമായി നടത്തിയ ചില നീക്കങ്ങളാണ് വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തച്ചതെന്ന് ചില യു.എസ് ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു. ഇസ്രായേല്‍, ഹമാസ് പ്രതിനിധികള്‍ ദോഹയിലാണ് നീണ്ട ചര്‍ച്ചകളില്‍ ഇരുവരുടേയും നിര്‍ണായക സ്വാധീനം ഉണ്ടായിരുന്നതായി ഇരു പാര്‍ട്ടികളും അവകാശപ്പെട്ടു.
അതേസമയം ട്രംപിന് കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കുകയാണ്. ഏറെക്കുറെ മുക്കാല്‍ പണികളും ബൈഡന്‍ ചെയ്തു തീര്‍ത്തിട്ടുണ്ട്. ശേഷിക്കുന്ന കാര്യങ്ങള്‍ നടത്തി ക്രെഡിറ്റ് സ്വന്തമാക്കുകയാകും ട്രംപും അനുയായികളും ചെയ്യുക. വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവച്ച ശേഷവും ആക്രമണം തുടര്‍ന്നത് ബൈഡന് തിരിച്ചടിയാകും. കരാറില്‍ അവകാശവാദം ഉന്നയിച്ചാല്‍ ഇതു ചൂണ്ടിക്കാട്ടിയാകും ട്രംപ് പ്രതിരോധിക്കുക.
ഞായറാഴ്ചയാണ് വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഖത്തറിന്റെ മധ്യസ്ഥതയിലും ദോഹയില്‍ ഒരാഴ്ചയിലേറെ നീണ്ട ചര്‍ച്ചകളെത്തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ഇറാഖിലെയും യെമനിലെയും സൈന്യം അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേല്‍ മന്ത്രിസഭ ഇതുവരെ കരാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കരാറിന്റെ എല്ലാ ഭാഗങ്ങളും ഹമാസ് അംഗീകരിച്ചിട്ടുണ്ടെന്ന് മധ്യസ്ഥര്‍ ഇസ്രയേലിനെ അറിയിക്കുന്നതുവരെ മന്ത്രിസഭ യോഗം ചേരില്ലെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചിരിക്കുകയാണ്. സമാധാന കരാറില്‍ അവസാന നിമിഷ ഇളവുകള്‍ക്കായുള്ള ശ്രമത്തില്‍ ഹമാസ് കരാറിന്റെ ചില ഭാഗങ്ങള്‍ നിരാകരിച്ചുവെന്നുമാണ് ഇസ്രയേലിന്റെ ആരോപണം. ഹമാസിന്റെ ഇനിയുള്ള ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നേരിടേണ്ടിവരുമെന്നും ഞങ്ങളുടെ വിരലുകള്‍ ഇപ്പോഴും ട്രിഗറിലാണെന്നും നെതന്യാഹു താക്കീത് നല്‍കി.