News Kerala

പകല്‍ ജാമ്യത്തിനായി വാദിച്ചു, വൈകിട്ട് ജയിലില്‍ നിന്ന് പുറത്തുപോകാന്‍ കൂട്ടാക്കാതെ ബോച്ചെയുടെ `ഷോ`; ലക്ഷ്യം ഫാന്‍സിനെ ആവേശം കൊള്ളിക്കാന്‍

Axenews | പകല്‍ ജാമ്യത്തിനായി വാദിച്ചു, വൈകിട്ട് ജയിലില്‍ നിന്ന് പുറത്തുപോകാന്‍ കൂട്ടാക്കാതെ ബോച്ചെയുടെ `ഷോ`; ലക്ഷ്യം ഫാന്‍സിനെ ആവേശം കൊള്ളിക്കാന്‍

by webdesk1 on | 14-01-2025 08:35:37 Last Updated by webdesk1

Share: Share on WhatsApp Visits: 72


പകല്‍ ജാമ്യത്തിനായി വാദിച്ചു, വൈകിട്ട് ജയിലില്‍ നിന്ന് പുറത്തുപോകാന്‍ കൂട്ടാക്കാതെ ബോച്ചെയുടെ `ഷോ`; ലക്ഷ്യം ഫാന്‍സിനെ ആവേശം കൊള്ളിക്കാന്‍


കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജയിലില്‍ പോയതോടെ പേരിനും പ്രശസ്തിക്കുമുണ്ടായ പേരുദോഷം മാറ്റാന്‍ ജയിലില്‍ ബോബി ചെമ്മണ്ണൂരിന്റെ `ബോച്ചെ ഷോ`.`ജാമ്യത്തിനായി കോടതിയില്‍ മണിക്കൂറുകള്‍ നീണ്ട വാദത്തിന് പിന്നാലെയാണ് ബോബിക്ക് കോടതി ജാമ്യം അനുവദിച്ചത്. വൈകിട്ട് കോടതി ഉത്തരവുമായി അഭിഭാഷകന്‍ ജയിലിലെത്തിയപ്പോള്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ആകെ അനിശ്ചിതത്വമായി.

ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ കഴിയാതെ ജയിലിനുള്ളില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താനും ജയില്‍ മോചിതനാകാന്‍ തയാറാകാത്തതെന്നാണ് ബോബി ചെമ്മണൂര്‍ അഭിഭാഷകര്‍ മുഖേന അറിയിച്ചത്. അവര്‍ക്കും ജയില്‍ മോചിതരാകാന്‍ സാധിച്ചാലേ താനും ജയിലില്‍ നിന്ന് പുറത്തിറങ്ങൂവെന്നും ബോബി പറഞ്ഞു. ഇതേ തുടര്‍ന്ന് രാത്രി വൈകിയും ബോണ്ടില്‍ ഒപ്പുവയ്ക്കാന്‍ ബോബി കൂട്ടാക്കിയില്ല.

ചൊവ്വാഴ്ച പകല്‍ മൂന്നരയ്ക്കാണ് ബോബിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തുവിട്ടത്. തുടര്‍ന്ന് ഇതുമായി അഭിഭാഷകര്‍ ജയിലില്‍ എത്തിയെങ്കിലും അകത്തേക്ക് കടന്നില്ലെന്നാണ് വിവരം. ജാമ്യ ഉത്തരവനുസരിച്ച് ബോണ്ടില്‍ ഒപ്പുവച്ചാലേ പുറത്തിറങ്ങാനാകു. എന്നാല്‍ ബോബി ബോണ്ടില്‍ ഒപ്പുവച്ചിട്ടില്ല. ബോബിയുടെ നടപടി പ്രോസിക്യൂഷന്‍ ബുധനാഴ്ച ഹൈക്കോടതിയെ അറിയിച്ചേക്കും.

കേസില്‍ മജിസ്‌ട്രേറ്റ് കോടതി ബോബിയെ ജൂഡീഷ്യല്‍ റിമാന്‍ഡില്‍ അയച്ചതിനെ തുടര്‍ന്ന് ആറുദിവസമായി കാക്കനാട് ജയിലിലാണ് അദ്ദേഹമുള്ളത്. ഇതിനിടെയാണ് തന്റെ വക്കില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങളെല്ലാം വ്യാജമാണും നിരപരാധിയാണെന്നും ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാരന് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും സ്ത്രീകളെ നിരന്തരം ആക്ഷേപിക്കുന്ന വ്യക്തിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി നിലപാടുകളും ബോബിക്കെതിരായ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

പക്ഷെ ജാമ്യം അനുവദിക്കുന്നതിനിടെ ബോബിയില്‍ ആരോപിക്കപ്പെടുന്ന കുറ്റം നിലനില്‍ക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിക്കെതിരെ നടത്തിയ വാക് പ്രയോഗത്തില്‍ ദ്വയാര്‍ത്ഥമുണ്ട്. എത് മലയാളിക്കും അത് മനസിലാവും. ആണായാലും പെണ്ണായാലും മറ്റുള്ളവരെ കുറിച്ച് പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. ഇത്തരം പ്രയോഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടാവില്ലെന്ന് അഭിഭാഷകര്‍ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

50000 രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യേസ്ഥന്‍ മുമ്പാകെ ഹാജരാവണം. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളേയും മറ്റും ഭീഷണിപ്പെടുത്തുകയോ പ്രീണിപ്പിക്കുകയോ ചെയ്യരുത്. കേസിനെ ബാധിക്കുന്ന നടപടികളൊന്നും പാടില്ല. സമാനമായ കുറ്റകൃത്യം ചെയ്യരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികള്‍. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആവശ്യമെങ്കില്‍ നിയമപരമായി ജാമ്യം റദ്ദാക്കാമെന്നും. പ്രോസിക്യൂഷനും പരാതിക്കാരിക്കും ഇതിന് നടപടി സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.



Share:

Search

Recent News
Popular News
Top Trending


Leave a Comment