by webdesk1 on | 11-01-2025 08:12:29 Last Updated by webdesk1
തിരുവനന്തപുരം: എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് മടക്കി അയച്ച ഡയറക്ടറുടെ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതെന്ന് ആക്ഷേപം. ആദ്യ അന്വേഷണത്തിലെ കണ്ടെത്തലുകളില്‍ ജനം വിശ്വാസിക്കുന്നില്ലെന്ന ബോധ്യപ്പെട്ടതിനാലാണ് സൂക്ഷമ അന്വേഷണത്തിന് എന്ന പേരില്‍ ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് തിരിച്ചയച്ചത് എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
രണ്ടാമത് ഒരു അന്വേഷണംകൂടി നടത്തി റിപ്പോര്‍ട്ടിലെ കണ്ടെത്തലായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ വീണ്ടും സ്ഥിരീകരിക്കപ്പെട്ടാല്‍ അതു വിശ്വസനീയമായി അവതരിപ്പിക്കാനാകുമെന്ന പ്രതീക്ഷ സര്‍ക്കാരിനുമുണ്ട്. അതിനാലാണ് ഡയറക്ടര്‍ തലത്തില്‍ തന്നെ ഒരു സൂക്ഷ പരിശോധനയെന്ന് തോന്നിപ്പിക്കും വിധം റിപ്പോര്‍ട്ട് തിരിച്ചയയക്കുകയും അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടത് എന്നാണ് ചിലര്‍ വ്യാഖ്യാനിക്കുന്നത്.
ചില കാര്യങ്ങളില്‍ വ്യക്ത വേണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് മടക്കി അയച്ചതെന്നാണ് വിശദീകരണം. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ്.പിയാണ് അന്വേഷണം നടത്തിയത്. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും നിര്‍ദ്ദേശം നല്‍കി.
അനധികൃത സ്വന്ത് സമ്പാദന കേസുള്‍പ്പെടെയുള്ള പരാതികളിലാണ് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് ലഭിച്ചത്. പി.വി. അന്‍വര്‍ ഉന്നയിച്ച ഒരു ആരോപണത്തിലും കഴമ്പില്ലെന്നും വിജിലന്‍സ് കണ്ടെത്തി. പ്രധാനമായും അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ നാല് ആരോപണങ്ങളായിരുന്നു അന്വേഷണം.
അജിത് കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും വിജിലന്‍സ് പറയുന്നു. കോടികള്‍ മുടക്കി കവടിയാര്‍ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്ന ആരോപണത്തിലും വിജിലന്‍സ് കുറ്റം കണ്ടെത്തിയില്ല. എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിര്‍മാണമെന്നാണ് കണ്ടെത്തല്‍. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ് പറയുന്നു.
കുറുവന്‍കോണത്ത് ഫ്‌ളാറ്റ് വാങ്ങി മറിച്ചു വിറ്റു എന്ന ആരോപണവും വിജിലന്‍സ് തള്ളി. എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്റെ വിലയില്‍ ഉണ്ടായതെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. സര്‍ക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലന്‍സ്.
കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം എം.ആര്‍. അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഡി.ജി.പി നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. തനിക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍, ലോണ്‍ വിവരങ്ങള്‍, കവടിയാറിലെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ വിജിലന്‍സിന് കൈമാറിയിരുന്നു. ആരോപണത്തിന് പിന്നില്‍ മതമൗലിക വാദികളാണെന്നും പ്രത്യേക ലക്ഷ്യങ്ങളോടെയാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്നും അജിത് കുമാര്‍ ആരോപിച്ചിരുന്നു.
അജിത് കുമാറിന് ഡിജിപി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയ മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ വലിയ വിവാദമാണ് ഉടലെടുത്തിരുന്നത്. ഇതിന് പിന്നാലെയാണ് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്.