by webdesk1 on | 07-01-2025 07:38:17 Last Updated by webdesk1
തിരുവനന്തപുരം: സര്‍വകലാശാല ഭരണത്തിലെ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലുകളില്‍ പൊറുതിമുട്ടിയ സംസ്ഥാന സര്‍ക്കാരും ഭരണകക്ഷിയും ഇനിയും വെള്ളംകുടിക്കും. നിയമന നടപടികളിലാണ് മുന്‍ ഗവര്‍ണര്‍ ഇടപെട്ടിരുന്നതെങ്കില്‍ ഇനി മുതല്‍ സിന്‍ഡിക്കേറ്റില്‍ തന്നെ നേരിട്ട് ഇടപെടല്‍ നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. അതായത് സര്‍ക്കാരിനും പാര്‍ട്ടിക്കും ഇനി തോന്നുംപടി സര്‍കലാശാലകളിലും ക്യാമ്പസിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അര്‍ത്ഥം.
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തന്റെ നിലപാട് ഗവര്‍ണര്‍ വ്യക്തമാക്കിയത്. രാജ്യാന്തര നിലവാരത്തിലുള്ള കോഴ്സുകള്‍ ആരംഭിക്കണമെന്നും സര്‍വകലാശാല ക്യാംപസുകള്‍ മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. എല്ലാ സര്‍വകലാശാല ക്യാംപസുകളിലും താമസിച്ച് കുട്ടികളുമായും അധ്യാപകരുമായും സംവദിക്കും. സെനറ്റ്, സിന്‍ഡിക്കറ്റ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. സൗകര്യപ്രദമായ സെനറ്റ് യോഗങ്ങള്‍ നേരിട്ടു പങ്കെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ചാന്‍സലര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന നിയമപരിഷ്‌കാരത്തിന്റെ കരട് യു.ജി.സി വിജ്ഞാപനം ചെയ്തതിനു പിന്നാലെയാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ പ്രധാന സര്‍വകലാശാലകളിലെല്ലാം ചാന്‍സലര്‍ ഗവര്‍ണറായതിനാല്‍ ഫലത്തില്‍ വി.സി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും.
2018 ലെ യുജിസി വിജ്ഞാപനത്തില്‍ വി.സി നിയമനാധികാരം ആര്‍ക്കെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല എന്നത് തര്‍ക്കത്തിനും കേസുകള്‍ക്കും കാരണമായിരിക്കെയാണ് യുജിസിയുടെ പരിഷ്‌കാരങ്ങള്‍. കരടിലെ വ്യവസ്ഥയനുസരിച്ച് ചാന്‍സലര്‍ നിര്‍ദേശിക്കുന്ന ആളാകും സേര്‍ച് കമ്മിറ്റി ചെയര്‍പഴ്സന്‍. അപേക്ഷകരില്‍നിന്ന് കമ്മിറ്റി നിര്‍ദേശിക്കുന്ന 3-5 പേരില്‍നിന്ന് ഒരാളെ ചാന്‍സലര്‍ക്കു വിസിയായി നിയമിക്കാം. പുനര്‍നിയമനത്തിനും അനുമതിയുണ്ട്.