by webdesk1 on | 14-12-2024 07:19:37
പാരിസ്: ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി 73 കാരനായ ഹോസ്വാ ബെയ്ഹൂവിനെ പ്രഖ്യാപിച്ചു. 2017 ല്‍ നീതിന്യായ വകുപ്പ് മന്ത്രിയായെങ്കിലും അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്ന ആളാണ് ബെയ്ഹൂ.
പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ നയിക്കുന്ന ഭരണ മുന്നണിയിലെ സഖ്യകക്ഷിയായ മൊഡെം പാര്‍ട്ടിയുടെ സ്ഥാപകനായ ബെയ്ഹൂവിനെ ഈ വര്‍ഷം ആദ്യം കുറ്റവിമുക്തനാക്കിയിരുന്നു. ഇപ്പോൾ മക്രോ തന്നെയാണ് ബെയ്ഹൂവിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയായിരുന്ന മൈക്കല്‍ ബാര്‍നിയര്‍ അവിശ്വാസ പ്രമേയത്തില്‍ പുറത്തായി ഒന്‍പത് ദിവസത്തിനുള്ളിലാണ് ആ സ്ഥാനത്തേക്ക് പുതിയ ആൾ വരുന്നത്. ഈ വര്‍ഷം ഫ്രാന്‍സിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ബെയ്ഹൂ. കഴിഞ്ഞ ആറു മാസത്തിനിടെ നേരിടുന്ന രണ്ടാമത്തെ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനാണ് മക്രോ ബെയ്ഹൂവിനെ നിയമിച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു തവണ ബെയ്ഹൂ മത്സരിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ നഗരമായ പോയിലെ മേയറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള അദേഹം 2017 ല്‍ നീതിന്യായ വകുപ്പ് മന്ത്രിയായെങ്കിലും അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്നു. ഈ വര്‍ഷം ആദ്യം അദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇടതുപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നാഷനല്‍ റാലി സഖ്യം പിന്തുണച്ചതോടെയാണ് മുന്‍ പ്രധാനമന്ത്രി ബാര്‍നിയര്‍ പുറത്തായത്.