by webdesk1 on | 13-12-2024 08:24:03 Last Updated by webdesk1
ന്യൂഡൽഹി: വയനാട് ഉരുൾ ദുരന്തത്തിൽ സഹായം നൽകുന്നതിനെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ വാഗ്വാദം നടക്കുന്നതിനിടെ പ്രളയവും ഉരുൾപൊട്ടലും അടക്കം ദുരന്തകാലത്ത് കേരളത്തിന് നൽകിയ സേവനത്തിന്റെ വകയിൽ 132. 62 കോടി രൂപ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം.
ഇത് സംബന്ധിച്ച് ഒക്ടോബര്‍ 22 നാണ് സംസ്ഥാനത്തിനു കേന്ദ്രം കത്ത് നൽകിയത്. 2019 ഒക്ടോബര്‍ 22 മുതല്‍ 2024 ജൂലൈ 31 വരെയുള്ള കാലത്ത് എയര്‍ലിഫ്റ്റിംഗിനും മറ്റ് രക്ഷാപ്രവര്‍ത്തനത്തിനുമായി വ്യോമസേന വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതില്‍ ചെലവായ തുക ഇനത്തിലാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്.
മൂണ്ടക്കൈ – ചൂരല്‍മല ദുരന്തം നടന്ന ജൂലൈ 30ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് 6,72 കോടി രൂപയും 2.19 കോടിരൂപയും രണ്ട് കണക്കായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയ ദുരിതാശ്വാസമായി ജൂലൈ 31ന് 2.48 കോടി രൂപ കൂടി പ്രതിരോധ മന്ത്രാലയം അയച്ചുതന്ന കണക്കിലുണ്ട്. ജൂലൈ 31ന് തന്നെ എയര്‍ലിഫ്റ്റ് ചെയ്ത വകയില്‍ 1.72 കോടി രൂപയും വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ജോയ്ന്റ് സെക്രട്ടറി എയര്‍ മാര്‍ഷല്‍ വിക്രം ഗൗര്‍ ആണ് അന്നത്തെ ചീഫ് സെക്രട്ടറിക്ക് ഡോ. വി വേണുവിനെ അഭിസംബോധന ചെയ്തുകൊണ്ട് കത്തയച്ചത്. കുടിശികയായി കിടക്കുന്ന തുക എത്രയും വേഗം നല്‍കണം എന്നാണ് കത്തിലെ ആവശ്യം.