by webdesk1 on | 21-01-2025 09:35:07
കൊച്ചി: ഹണി റോസിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത വ്യവസായി ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ കഴിയവെ അദ്ദേഹത്തെ മൂന്ന് വി.ഐ.പികള്‍ ജയിലിലെത്തി സന്ദര്‍ശിച്ച സംഭവം വലിയ വിവാദമായിരുന്നു. ആരായിരുന്നു ആ വി.ഐ.പിയെന്ന ചര്‍ച്ചകളാണ് തുടര്‍ന്നുള്ള ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്. അത് മധ്യമേഖല ജയില്‍ ഡിഐജി അജയകുമാറായിരുന്നുവെന്ന് പിന്നീട് കണ്ടത്തി.
ജയില്‍ സൂപ്രണ്ടിന്റെ മുറിയിലിരുന്നാണ് ഇവര്‍ ബോബിയുമായി സംസാരിച്ചത്. അതും വിസിറ്റേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാതെ. സിസിടിവി ദൃശ്യങ്ങളടക്കം ഇതിനു തെളിവാണ്. സംഭവത്തില്‍ അജയകുമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതോടെ ഇദ്ദേഹത്തെ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തു. ഇക്കൂട്ടത്തില്‍ കക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാമിനും കിട്ടി സസ്‌പെന്‍ഷന്‍.
സന്ദര്‍ശകരുമായി കൂടിക്കാഴ്ച നടത്താന്‍ സൂപ്രണ്ടിന്റെ ഔദ്യോഗിക മുറി ഉപയോഗപ്പെടുത്തിയെന്നതാണ് ജയില്‍ സുപ്രണ്ടിനെതിരെയുള്ള ഒരു കുറ്റം. അതിനേക്കാള്‍ രസകരമായ മറ്റൊരു കുറ്റമുണ്ട്. അത് സ്വന്തം ടോയിലറ്റ് ബോബിക്ക് ഉപയോഗിക്കാന്‍ നല്‍കി എന്നതാണ്.
സബ് ജയില്‍ മുതല്‍ മുകളിലേക്ക് ജയില്‍പ്പുള്ളികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുക പൊതു ശൗചാലയങ്ങളാണ്. ഇവ പൊതുവേ വൃത്തിയുള്ളതൊന്നും ആയിരിക്കില്ല. ബോബി ചെമ്മണ്ണൂരിനെപ്പോലെ ഒരാള്‍ക്ക് ഇത്തരം വൃത്തിയില്ലാത്ത ടോയിലറ്റ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടും അറപ്പും തോന്നാം. അത് ബോബി സുപ്രണ്ടിനോട് നേരട്ടങ്ങ് പറഞ്ഞു. കേട്ടപാതി കേള്‍ക്കാത്ത പാതി സുപ്രണ്ടാകട്ടെ സ്വന്തം ടോയിലറ്റ് ബോബിക്ക് തുറന്നുകൊടുത്തു. ഇതാണ് രാജു എബ്രഹാമിനെ സസ്‌പെന്റ് ചെയ്യാന്‍ മേലധികാരികള്‍ കണ്ടെത്തിയ ഗുരുതമായ കുറ്റം.
അതേസമയം, ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതല്‍ വകുപ്പുകള്‍ കൂടി പോലീസ് ചുമത്തി. പിന്തുടര്‍ന്ന് ശല്യം ചെയ്തതിനുള്ള വകുപ്പാണ് ചുമത്തിയത്. സെന്‍ട്രല്‍ പോലീസ് എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഹണി റോസ് നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പ് ചുമത്തിയത്.