News Kerala

ഭക്തിസാന്ദ്രം അനന്തപുരി; പൊങ്കാലയര്‍പ്പിക്കാന്‍ എത്തി ഭക്തലക്ഷങ്ങള്‍

Axenews | ഭക്തിസാന്ദ്രം അനന്തപുരി; പൊങ്കാലയര്‍പ്പിക്കാന്‍ എത്തി ഭക്തലക്ഷങ്ങള്‍

by webdesk2 on | 03-03-2026 07:03:34 Last Updated by webdesk2

Share: Share on WhatsApp Visits: 11


ഭക്തിസാന്ദ്രം അനന്തപുരി; പൊങ്കാലയര്‍പ്പിക്കാന്‍ എത്തി ഭക്തലക്ഷങ്ങള്‍

തിരുവന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം ഇന്ന്. കുംഭമാസത്തിലെ പൗര്‍ണമിയും പൂരം നക്ഷത്രവും ഒത്തുചേരുന്ന ഈ പുണ്യദിനത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകളാണ് അനന്തപുരിയുടെ വീഥികളില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയിരിക്കുന്നത്. രാവിലെ 9:45-ന് ക്ഷേത്ര തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മ്മികത്വത്തില്‍ പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2:15-ന് ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യം അര്‍പ്പിക്കുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.

ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ നഗരത്തിന്റെ മുക്കിലും മൂലയിലും ഇഷ്ടികകള്‍ നിരത്തി ഭക്തര്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. ഇത്തവണത്തെ പൊങ്കാലയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പൊങ്കാല ദിനത്തില്‍ തന്നെ ചന്ദ്രഗ്രഹണവും സംഭവിക്കുന്നു എന്നതാണ് അത്. ഗ്രഹണം കണക്കിലെടുത്ത് ഉച്ചയ്ക്ക് നിവേദ്യം കഴിഞ്ഞാലുടന്‍ ക്ഷേത്രനട അടയ്ക്കുന്നതാണ്. അതിനാല്‍ തന്നെ മുന്‍ നിശ്ചയിച്ച സമയക്രമം കൃത്യമായി പാലിക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.

പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരുടെ സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസുകളും റെയില്‍വേ പ്രത്യേക ട്രെയിനുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ അയ്യായിരത്തിലധികം പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വേനല്‍ച്ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊങ്കാലയ്‌ക്കെത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ശാരീരികമായ അസ്വസ്ഥതകളോ ക്ഷീണമോ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ തണലത്തേക്ക് മാറുകയും വൊലന്റിയര്‍മാരുടെയോ മെഡിക്കല്‍ സംഘത്തിന്റെയോ സഹായം തേടുകയും വേണം.


Share:

Search

Recent News
Popular News
Top Trending


Leave a Comment