കൊച്ചി: മെസിയെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ പ്രതിരോധത്തിലായതോടെ മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് മേല്‍ പഴിചാരി റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. സ്‌പെയിനില്‍ പോയി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA) പ്രതിനിധികളുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ തീരുമാനിച്ചത് അന്നത്തെ കായികമന്ത്രി വി. അബ്ദുറഹിമാനായിരുന്നുവെന്നും, സ്‌പോണ്‍സറാകാമോ എന്ന് ചോദിച്ച് സര്‍ക്കാരാണ് തന്നെ സമീപിച്ചതെന്നും ജി.എസ്.ടി വകുപ്പിന് നല്‍കിയ മൊഴിയില്‍ ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 3-ന് നല്‍കിയ ഈ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കേരളത്തില്‍ കളിക്കാന്‍ അര്‍ജന്റീന സമ്മതിച്ചതായും രണ്ട് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചതായും അറിയിച്ചത് സര്‍ക്കാരാണെന്നും, സര്‍ക്കാരിന് വേണ്ടി പണം ചെലവഴിക്കാന്‍ തയ്യാറായത് ഗുഡ്വില്ലിന് വേണ്ടിയ മാത്രമായിരുന്നുവെന്നുമാണ് ആന്റോയുടെ വാദം. അതേസമയം, വിഷയം കൂടുതല്‍ ഗൗരവതരമായതോടെ തട്ടിപ്പില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് സൂചന.
അതിനിടെ, അബ്കാരി കേസില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട് നിര്‍മിച്ചിരിക്കുന്നത് ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് എക്‌സൈസ് കണ്ടെത്തി. വന്‍ മദ്യശേഖരം പിടികൂടിയ ഈ വീടിന്റെ രണ്ടാംനില നിബന്ധനകള്‍ പാലിക്കാതെയാണ് നിര്‍മിച്ചതെന്ന് എക്‌സൈസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പും നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ നിര്‍മാണത്തിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment