Saturday, August 1, 2026
India News

സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് സമന്‍സ്

ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സമന്‍സ്. ഉത്തര്‍പ്രദേശ് ലഖ്നൗ കോടതിയുടേതാണ് സമന്‍സ്. സൈനിക കേണലിന് തുല്യമായ റാങ്കുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ മുന്‍ ഡയറക്ടര്‍ ഉദയ് ശങ്കര്‍ ശ്രീവാസ്തവയ്ക്ക് വേണ്ടി അഭിഭാഷകന്‍ വിവേക് തിവാരിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. മാര്‍ച്ച് 24ന് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം.

2022 ഡിസംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളക്കാര്‍ തല്ലിചതച്ചുവെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. നിയന്ത്രണരേഖയില്‍ ചൈനയുടെ അധിനിവേശം വര്‍ധിക്കുന്നതിനെ ചെറുക്കാനാകുന്നില്ലെന്നു കേന്ദ്രസര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനമായിരുന്നുവെങ്കിലും വലിയ രാഷ്ട്രീയ വിവാദമുണ്ടായി. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് രാഹുല്‍ ഈ പരാമര്‍ശം നടത്തിയതെന്നും ഇതു സൈന്യത്തിന് അപമാനകരമാണെന്നും അഭിഭാഷകന്‍ വിവേക് തിവാരി പറഞ്ഞു.

അതേസമയം 2018ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുലിനെതിരെ മറ്റൊരു മാനനഷ്ടക്കേസ് ഫെബ്രുവരി 11ന് പ്രത്യേക കോടതി പരിഗണിച്ചിരുന്നു.



Related News

Comments

No comments yet. Be the first to comment!

Leave a Comment