Sunday, August 2, 2026
International News

ട്രംപ് പണി തുടങ്ങി: ഇസ്രയേലിന് പിന്നാലെ റഷ്യ; ഉക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്; വഴങ്ങാതെ പുടിന്‍

ട്രംപ് പണി തുടങ്ങി: ഇസ്രയേലിന് പിന്നാലെ റഷ്യ; ഉക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്; വഴങ്ങാതെ പുടിന്‍


വാഷിങ്ടണ്‍: പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യം ചെയ്യുക യുദ്ധങ്ങള്‍ അവസാനിപ്പിക്കുക എന്നതാകുമെന്ന് യു.എസ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗങ്ങളിലും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളിലുമെല്ലാം ഡോണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ട്രംപ് അധികാരമേല്‍ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷത്തിന് താല്‍കാലിക പരിഹാരമായി വെടി നിര്‍ത്തല്‍ കൊണ്ടുവന്നത്. അടുത്തതായി അദ്ദേഹം ഇടപെടുക റഷ്യ-ഉക്രെയ്ന്‍ പ്രശ്‌നമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുകയും ചെയ്തിരുന്നു.  

ഇപ്പോള്‍ ട്രംപിന്റെ നീക്കങ്ങള്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധം ലക്ഷ്യംവച്ചുള്ളതാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെ പരിഹാസ്യമായ ഒന്നെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഉക്രെയ്‌നിലെ പരിഹാസ്യമായ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ തയാറാകണമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാന്‍ തയാറായില്ലെങ്കില്‍ റഷ്യക്കുമേല്‍ ഉപരോധം, അധിക നികുതി, തീരുവ തുടങ്ങി കര്‍ശന സാമ്പത്തിക നടപടികള്‍ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറായില്ലെങ്കില്‍ അമേരിക്കയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങള്‍ക്കും റഷ്യ വില്‍ക്കുന്ന ഏത് ഉല്‍പന്നത്തിനും ഉയര്‍ന്ന നികുതിയും തീരുവയും ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി താന്‍ മുന്‍കാലത്ത് നിലനിര്‍ത്തിയ നല്ല ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

റഷ്യയെ ഉപദ്രവിക്കാന്‍ നോക്കുന്നില്ല. പ്രസിഡന്റ് പുടിനുമായി എല്ലായ്‌പ്പോഴും വളരെ നല്ല ബന്ധം ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ വിജയിക്കാന്‍ റഷ്യ തങ്ങളെ സഹായിച്ചുവെന്ന കാര്യം ഒരുക്കലും മറക്കില്ല. സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ വെല്ലുവിളി നേരിടുന്ന റഷ്യയ്ക്കും പ്രസിഡന്റ് പുടിനും വലിയ ആനുകൂല്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതു മുന്നോട്ട് പോകാന്‍ പരിഹാസ്യമായ ഈ യുദ്ധം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം പെട്ടെന്നുതന്നെ റഷ്യ അമേരിക്കയ്ക്കും തങ്ങളുടെ പങ്കാളികള്‍ക്കും വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള നികുതികളും താരിഫുകളും ഉപരോധങ്ങളും ഏര്‍പ്പെടുത്തുകയല്ലാതെ എനിക്ക് മറ്റ് മാര്‍ഗമില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലെ അത്ര എളുപ്പത്തില്‍ സമ്മര്‍ദ്ദങ്ങളോട് വഴങ്ങുന്ന ആളല്ല റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. അതുകൊണ്ട് തന്നെ ട്രംപിന്റെ നിര്‍ദേശത്തെ പുടിന്‍ എങ്ങനെ സ്വീകരിക്കുമെന്ന് വരുംദിവസങ്ങളില്‍ കണ്ട് തന്നെ അറിയണം. ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ നിന്ന് ട്രംപ് പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയെന്ന പത്ര റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ യുദ്ധം അവസാനിപ്പിക്കുന്ന കാര്യങ്ങള്‍ സംസാരിച്ചുവെന്നാണ് സൂചന.

ഇതുപക്ഷെ റഷ്യ നിഷേധിച്ചു. അത്തരമൊരു സംഭാഷണവും പ്രസിഡന്റ് ട്രംപുമായി നടത്തിയിട്ടില്ലെന്നാണ് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ഇത്തരം ചര്‍ച്ചകള്‍ ശുദ്ധമായ കെട്ടുകഥ എന്നും തെറ്റായ വിവരങ്ങള്‍ എന്നുമാണ് റഷ്യ വിശേഷിപ്പിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment