വാഷിങ്ടണ്‍: ലോക രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര ഇടപാടുകളിലും ഉഭയകക്ഷി ബന്ധങ്ങളിലും മാറ്റങ്ങള്‍ക്ക് ഇടവരുത്തുന്നതാണ് അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പും അധികാരമാറ്റവും. ഇത്തവണയും പതിവിന് മാറ്റമുണ്ടായില്ല. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് രണ്ടാമതും ചുമതലയേറ്റ ശേഷം ലോകത്ത് നയതന്ത്രതലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാവുന്ന നടപടികളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ നടത്തിവരുന്നത്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. ഇന്ത്യയുമായുണ്ടായ ഉഭയകക്ഷി ചര്‍ച്ച. സാധാരണ നിലയില്‍ പുതുതായി അധികാരമേല്‍ക്കുന്ന ഭരണകൂടം അയല്‍രാജ്യങ്ങളായ കാനഡ, മെക്സിക്കോ എന്നിവടങ്ങളില്‍നിന്നുള്ള പ്രതിനിധികളുമായോ അല്ലെങ്കില്‍ ഏതെങ്കിലും നാറ്റോ സഖ്യരാജ്യത്തുനിന്നുള്ള പ്രതിനിധിയുമായോ ആണ് ഉഭയകക്ഷി ചര്‍ച്ച നടത്താറുള്ളത്. എന്നാല്‍ ആ പതിവ് തെറ്റിച്ച് ഇത്തവണ ആദ്യ ഉഭയകക്ഷി ചര്‍ച്ച നടത്തിയത് ഇന്ത്യയുമായിട്ടായിരുന്നു.
ഇന്ത്യയുമായുള്ള ബന്ധത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്സും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തി കൂടിക്കാഴ്ച. ട്രംപ് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേകക്ഷണം സ്വീകരിച്ച് എത്തിയതായിരുന്നു ജയശങ്കര്‍. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള മാര്‍കോ റുബിയോയുടെ തീരുമാനം ഇന്ത്യയുമായുള്ള ബന്ധത്തിന് യു.എസ്. നല്‍കുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നതായാണെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും സഹവര്‍ത്തിത്വവുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയമായത്. യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് ക്വത്രയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയ്ക്കുശേഷം റുബിയോയും ജയശങ്കറും ഒരുമിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍ക്കു മുന്നില്‍ വരുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുമുണ്ടായി. റുബിയോയുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും പ്രാദേശിക-ആഗോളവിഷയങ്ങളില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ ഇരുരാജ്യങ്ങളും പങ്കുവെച്ചതായും ഡോ. ജയശങ്കര്‍ എക്സ് പോസ്റ്റില്‍ കുറിച്ചു.
അതേസമയം ട്രംപിന്റെ പുതിയ നയങ്ങളോട് അമേരിക്കയില്‍ വ്യാപകമായ പ്രതിഷേധവും എതിര്‍പ്പും ഉയരുകയാണ്. അമേരിക്കയില്‍ ജനിക്കുന്ന എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന ജന്മാവകാശ പൗരത്വ സംവിധാനം റദ്ദാക്കിക്കൊണ്ട് ട്രംപ് ഉത്തരവ് പുറത്തുവിട്ടിരുന്നു. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച എക്‌സിക്യുട്ടീവ് ഉത്തരവിലൂടെയാണ് ജന്മാവകാശ പൗരത്വ സംവിധാനം ട്രംപ് റദ്ദാക്കിയത്. ഇതിനെതിരെ അമേരിക്കയിലെ 22 സംസ്ഥാനങ്ങള്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്.
ട്രംപിന്റെ ഉത്തരവിനെതിരെ ഡെമോക്രാറ്റുകളും ആക്ടിവിസ്റ്റുകളും രംഗത്ത് വന്നു. രാജ്യത്ത് ആണും പെണ്ണും മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന പ്രഖ്യാപനം ട്രാന്‍സ്ജെന്‍ഡറുകളേയും ലൈംഗീകന്യൂനപക്ഷ വിഭാഗങ്ങളേയും ആശങ്കയിലാക്കിയിട്ടുണ്ട്. ഉത്തരവ് പിന്‍വലിക്കണമെന്ന് ബിഷപ്പ് മരിയന്‍ എഡ്ഗര്‍ ബുഡ്ഡെ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ കുടിയേറ്റക്കാരേയും ബിഷപ്പ് ന്യായീകരിച്ചു. എന്നാല്‍ ബിഷപ്പിന്റെ അഭ്യര്‍ത്ഥനയെ നിരാകരിക്കുകയാണ് ട്രംപ് ചെയ്തത്.
International
News
ഇന്ത്യയുമായുള്ള ട്രംപിന്റെ സൗഹൃദത്തില്‍ ഞെട്ടി ലോകരാജ്യങ്ങള്‍: പതിവ് തെറ്റിച്ച് ആദ്യ ഉഭയകക്ഷി ചര്‍ച്ച നടത്തിയത് ഇന്ത്യയുമായി; ട്രംപ് നോട്ടമിടുന്നത് എന്ത്?
Comments
No comments yet. Be the first to comment!
Leave a Comment