വാഷിങ്ടന്‍: ഇടതുപക്ഷ രാഷ്ട്രീയ സമീപനത്തോടും കമ്മ്യൂണിസ്റ്റ് ആശയങ്ങളോടും എന്നും വിരോധം പുലര്‍ത്തിയിരുന്ന അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്, പടിയിറങ്ങും മുന്‍പ് ജോ ബൈഡന്റെ വക എട്ടിന്റെ പണി. 2021 ല്‍ ഭരണത്തിന്റെ അവസാന ദിവസങ്ങളില്‍ ട്രംപ് ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ക്യൂബയെ പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ജോ ബൈഡന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇടത് ആശയം ഉള്‍ക്കൊള്ളുന്ന ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് ബൈഡന്‍. ട്രംപാകട്ടെ വലത്പക്ഷ നിലപാട് സ്വീകരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും.
ഏറെനാളത്തെ ശ്രമത്തിന്റെ ഫലമായി കൂടിയാണ് ഭരണത്തിന്റെ അവസാന നാളില്‍ ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ട്രംപിന് സാധിച്ചത്. ഇപ്പോള്‍ അത് ഒഴിവാക്കിയതിലൂടെ ട്രംപിന്റെ ഇടത് വിരുദ്ധതയ്‌ക്കേറ്റ തിരിച്ചടികൂടിയാണ്. 20ന് അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റാലും ക്യൂബയെ തിരികെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആദ്യഘട്ടത്തില്‍ സ്വീകരിക്കേണ്ടിവന്ന നടപടിക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടിവരും.
അതേസമയം ബൈഡന്റെ നടപടിയെ ക്യൂബ സ്വാഗതം ചെയ്തു. വിവിധ കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ 553 തടവുകാരെ വിട്ടയയ്ക്കുമെന്നും ക്യൂബ അറിയിച്ചു. നാലു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെയും ഇതില്‍ ഉള്‍പ്പെടുത്തുമെന്നാണു സൂചന. ബൈഡന്റെ നീക്കം ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നു ക്യൂബയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
യുഎസ് പ്രഖ്യാപിച്ച ഭീകരവാദ പട്ടികയില്‍ ഉത്തര കൊറിയ, സിറിയ, ഇറാന്‍ എന്നിവയ്‌ക്കൊപ്പമായിരുന്നു ക്യൂബയും. 2015 ല്‍ അന്നത്തെ പ്രസിഡന്റും ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവുമായ ബറാക് ഒബാമ ക്യുബയെ പട്ടികയില്‍നിന്ന് നീക്കിയിരുന്നു. വെനസ്വേലയിലെ നിക്കോളാസ് മഡുറോയെ പിന്തുണയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ക്യൂബയെ ട്രംപ് വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Comments
No comments yet. Be the first to comment!
Leave a Comment